സ്വപ്നയ്ക്കും റമീസിനും ഒരേസമയം ചികില്‍സ; ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി

നെ​ഞ്ചുവേദനയെ തുടർന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്ക്കു മറ്റൊരു പ്രതി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികില്‍സ നൽകിയതിൽ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി. ജയില്‍വകുപ്പ് വിയ്യൂര്‍ ജയില്‍ മെഡി.ഓഫിസറോട് റിപ്പോര്‍ട്ട് തേടി. തൃശൂര്‍ മെഡി. കോളജ് ഡോക്ടര്‍മാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കണം.

തൃശൂർ മെഡിക്കൽ കോളജിലേക്കാണ് ഇരുവരേയും കൊണ്ടുവന്നിരിക്കുന്നത്. ആറ് ദിവസത്തെ ചികിത്സയ്ക്കു ശേഷം ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയിൽ തുടരാൻ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്കു മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി.

കഴിഞ്ഞ തിങ്കളാഴ്ച ഇസിജിയിൽ വ്യതിയാനം ക‌ണ്ടതിനു പിന്നാലെ മെഡിസിൻ വിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മാനസിക സമ്മർദം മൂലം ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തിന്റെ അളവു നേരിയ തോതിൽ കുറഞ്ഞതാണ് ശാരീരിക അസ്വസ്ഥതയ്ക്കു കാരണമായതെന്നു മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. തുടർന്നു വനിതാ തടവുകാർക്കുള്ള സെല്ലിൽ കിടത്തിയാണ് ചികിത്സ നടത്തിയത്. രക്തപ്രവാഹം സാധാരണ നിലയിലായെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഡിസ്ചാർജ് ചെയ്ത്. എന്നാൽ ഞായറാഴ്ച വൈകിട്ട് വീണ്ടുംനെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

pathram desk 2:
Leave a Comment