ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ റിമാന്റില്‍

കട്ടപ്പന : ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജിനെ (27) റിമാന്‍ഡ് ചെയ്തു.
തൃശൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റിയ യുവതിയെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. രോഗം ഇല്ലെന്നു സ്ഥിരീകരിച്ചാല്‍ കാക്കനാട് ജയിലിലേക്കു മാറ്റും. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി.

പ്രസവശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കയ്യും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്: ബാങ്കില്‍ കാഷ്യറായ യുവതി അതേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന വിവരം കാമുകന് അറിയാമായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം.

ഡിവൈഎസ്പി എന്‍.സി.രാജ്‌മോഹന്‍, എസ്എച്ച്ഒ വിശാല്‍ ജോണ്‍സന്‍, എസ്ഐ സന്തോഷ് സജീവ്, എഎസ്ഐ സജി തോമസ്, സിപിഒമാരായ പ്രീതി, റഫിയ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

pathram:
Leave a Comment