സ്വര്‍ണക്കടത്ത് : ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍. കേസില്‍ അറസ്റ്റിലായ പ്രതികള്‍ കടത്തികൊണ്ടുവന്ന സ്വര്‍ണം വാങ്ങിയത് ഇദ്ദേഹമാണെന്നാണ് കണ്ടെത്തല്‍. ദുബായില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം എത്തിച്ചത് ജ്വല്ലറികള്‍ക്ക് വില്‍ക്കാനാണെന്നും സ്വര്‍ണക്കടത്തിനായി സമാഹരിച്ചത് എട്ട് കോടി രൂപയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

റമീസ്, ജലാല്‍, ഹംജത് അലി ,സന്ദീപ് എന്നിവരാണ് പണം സമാഹരിച്ചത്. ഇതില്‍ ജലാല്‍ ആണ് ജ്വല്ലറികളുമായി ചേര്‍ന്ന് കരാറുണ്ടാക്കിയത്. സ്വര്‍ണക്കടത്തിന് പണം മുടക്കിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമം കേസില്‍ സ്വപ്‌നയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് നിര്‍ണായകമാകും.സ്വര്‍ണക്കടത്ത് പിടിച്ചദിവസം പ്രതി സ്വപ്ന സുരേഷിന്റെ ഫോണിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന്റെ ഫോണ്‍ വന്നതിന് തെളിവ് ലഭിച്ചു. കോണ്‍സല്‍ ജനറല്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് മൂന്നുതവണയാണ് വിളി വന്നത്. തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഫോണില്‍ നിന്നും വിളിവന്നെന്നും ഫോണ്‍വിളി രേഖകളിലുണ്ട്.

അഞ്ചാംതീയതി, അതായത് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടുന്ന ദിവസം സ്വപ്നയുടെ ഫോണിലേക്ക് വന്ന കോളുകളുടെ വിവരങ്ങളാണ് ഇത്. നയതന്ത്ര കാര്‍ഗോ വഴി സ്വര്‍ണം കടത്തിയെന്ന വാര്‍ത്തപുറത്തുവരുന്നത് പതിനൊന്നരയ്ക്കാണ്. ഇതോടടുപ്പിച്ചുള്ള സമയത്ത് കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ 7999919191 എന്ന നമ്പരില്‍ നിന്ന് മൂന്ന് കോളുകളാണ് സ്വപ്നയുടെ ഫോണിലേക്ക് വരുന്നത്. 11.43നും 11.58നും 12.23നുമാണ് ആ കോളുകള്‍.

ലഗേജ് തടഞ്ഞതിനെ തുടര്‍ന്ന് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ച പ്രകാരമാണ് താന്‍ കസ്റ്റംസിനെ വിളിച്ചതെന്നായിരുന്നു സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. അത് ന്യായീകരിക്കുന്നതാണ് ഫോണ്‍ വിളി രേഖകള്‍. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണം എത്തുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അഡ്മിന്‍ അറ്റാഷെയുടെ ഫോണില്‍ നിന്നും സ്വപ്നയ്ക്ക് വിളിവരുകയും സ്വപ്ന തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാംതീയതി 20 തവണയും നാലാംതീയതി രണ്ടുതവണയും ഇരുവരും ഫോണില്‍ സംസാരിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ പേര് വാര്‍ത്തകളില്‍ വന്നതിനുശേഷം അഞ്ചാംതീയതി ഉച്ചകഴിഞ്ഞ് ഫോണ്‍ ഓഫായി. അതിനുമുമ്പ് 2.48നാണ് സ്വപ്നയുടെ ഫോണിലേക്ക് അവസാന കോള്‍ വന്നത്. അത് കൂട്ടുപ്രതി സരിത്തിന്റെ നമ്പരില്‍ നിന്നായിരുന്നു.

follow us pathramonline

pathram:
Leave a Comment