സംസ്ഥാന സര്‍ക്കാരിലെ ഉന്നതരെ ഗള്‍ഫ് യാത്രകളില്‍ സ്വപ്‌ന അനുഗമിച്ചിരുന്നു; ബന്ധപ്പെട്ട 200 ഓളം പേരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു…

സ്വര്‍ണക്കടത്തുകേസില്‍ എന്‍.ഐ.എ. പിടികൂടിയ സ്വപ്‌ന സുരേഷും സന്ദീപ് നായരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പിന്നാമ്പുറ സംഭവങ്ങള്‍ പുറത്തുവരുന്നു. സംസ്ഥാന സര്‍ക്കാരിലെ ഉന്നതരെ ഗള്‍ഫ് യാത്രകളില്‍ സ്വപ്‌ന അനുഗമിച്ചിരുന്നു. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചുവരികയാണ്. സ്വപ്‌ന ഫോണില്‍ പതിവായി ബന്ധപ്പെട്ടിരുന്ന ഇരുനൂറോളം പേരുടെ വിവരങ്ങള്‍ പരിശോധിക്കുകയാണ്. ആരെയൊക്കെ ചോദ്യംചെയ്യണമെന്നു പിന്നീടു തീരുമാനിക്കും. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ചിലരെ ചോദ്യംചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടേണ്ടിവരും.

കൊച്ചി ഡിെസെന്‍ വീക്ക്, ഫ്യൂച്ചര്‍ ഗ്‌ളോബല്‍ ഡിജിറ്റല്‍ കോണ്‍ക്‌ളേവ് പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ കസ്റ്റംസ് സംസ്ഥാന പോലീസിനോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പങ്കെടുക്കാന്‍ വന്ന ചിലരെ ഗ്രീന്‍ചാനലിലൂടെ പുറത്തെത്തിക്കാന്‍ ഇടപെട്ടതു സ്വപ്‌നയാണ്. സ്വപ്‌നയും സരിത്തും കൊച്ചി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഇവരെ പരിപാടി നടക്കുന്ന ഹോട്ടലുകളില്‍ എത്തിച്ചത്.

അതേസമയം സ്വര്‍ണം നയതന്ത്ര പാഴ്‌സല്‍ വഴി അയയ്ക്കുന്നതിനു പിന്നില്‍ കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കു പങ്കുണ്ടെന്ന സൂചനയാണു പ്രതികള്‍ നല്‍കിയത്. കോണ്‍സുലേറ്റിലെ മലയാളികളായ ഉദ്യോഗസ്ഥരെ എന്‍.ഐ.എ. ചോദ്യം ചെയ്യും. എട്ടോളം പേരുകള്‍ സരിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ എട്ടു തവണ സ്വര്‍ണം കടത്തിയെന്നും ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്നും ഇരുവരും പറഞ്ഞു. യു.എ.ഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയാണു സരിത്ത്. ബംഗളുരുവില്‍നിന്നു റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ച ഇരുവരെയും എന്‍.ഐ.എ. കോടതി മൂന്നു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

സ്രവപരിശോധനയുടെ ഫലമെത്തുന്നതുവരെ സ്വപ്‌നയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിക്കു സമീപമുള്ള അമ്പിളിക്കല കോവിഡ് സെന്ററിലാക്കി. അങ്കമാലി അഡ്‌ലസ് കണ്‍വന്‍ഷന്‍ സെന്ററിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലാണു സന്ദീപിനെ എത്തിച്ചത്. പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക്, ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി കോടതിയില്‍ എന്‍.ഐ.എ. അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ കിട്ടുന്നതോടെ വിശദമായി ചോദ്യംചെയ്യും. തുടര്‍ന്ന് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനൊപ്പമിരുത്തിയും ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കൊണ്ടുപോകും.

ബംഗളുരുവില്‍വച്ചും കൊച്ചിയില്‍ എത്തിച്ചതിനു ശേഷവും യാത്രയ്ക്കിടയിലും എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വിവരങ്ങളാരാഞ്ഞു. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു ”സ്വര്‍ണ പാഴ്‌സല്‍” കൈപ്പറ്റാനായുള്ള രേഖകള്‍ തയാറാക്കുന്നതു താനാണെന്ന് സ്വപ്‌ന സമ്മതിച്ചു. മൂന്നാംപ്രതിയായ െഫെസല്‍ ഫരീദിനെ കണ്ടിട്ടില്ല. പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസാണു കേരളത്തിലെ ഇടപാടുകാരനെന്നും ഇയാളുടെ നിര്‍ദേശാനുസരണമാണു സ്വര്‍ണം െകെമാറിയിരുന്നതെന്നും ഇരുവരും മൊഴി നല്‍കിയെന്നാണു വിവരം.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment