പൂന്തുറയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ ഭയമുണ്ടാകുന്നു; ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ ആരാണ് പൊതുജനങ്ങളെ സംരക്ഷിക്കുക? മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: പൂന്തുറയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് സംഘര്‍ഷമുണ്ടായതിനെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇങ്ങനെ പ്രതിഷേധമുണ്ടാകാന്‍ ആരാണ് പ്രേരിപ്പിച്ചതെന്ന അറിയില്ല, പക്ഷെ ഇങ്ങനെ ചെയ്യുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

പൂന്തുറയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനെതിരെ ശരിയല്ലാത്ത പ്രചരണമുണ്ടായിയെന്ന് മന്ത്രി പറഞ്ഞു. ആന്റിജന്‍ ടെസ്റ്റല്ല പിസിആര്‍ ടെസ്റ്റാണ് വേണ്ടതെന്നാണ് പ്രചാരണം നടന്നത്. രണ്ടും ഒന്നുതന്നെയാണ്. പക്ഷെ ആര്‍ടി പിസിആര്‍ മെഷീന്‍ ഉപയോഗിച്ച് ടെസ്റ്റ് നടത്തുമ്പോള്‍ ആറ് മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്നത് ആന്റിജന്‍ ടെസ്റ്റില്‍ അര മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്റിജന്‍ പരിശോധനയുടെ റിസള്‍ട്ട് വിശ്വസിക്കാന്‍ പറ്റുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിലൂടെയാണ് പൂന്തുറയില്‍ ആറാം തീയതിക്ക് ശേഷം ടെസ്റ്റ് നടത്തുകയും 243 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തത്. അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വരുന്ന കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സംശയമുള്ള മുഴുവന്‍ ആളുകളേയും ടെസ്റ്റ് ചെയ്യും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍. അതിനായി അവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിന്തുണ കൊടുക്കേണ്ടതിന് പകരം ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുന്നത് കാണുമ്പോള്‍ ഭയമുണ്ടാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാന്‍ ഇടയായാല്‍ ആരാണ് പൊതുജനങ്ങളെ സംരക്ഷിക്കാനുണ്ടാകുകയെന്ന് മന്ത്രി ചോദിച്ചു. രോഗവ്യാപനം തടയുന്നതിന് പരിശോധനയുള്‍പ്പെടെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

രാവിലെയാണ് പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങിയത്. പോലീസിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

ട്രിപ്പിള്‍ ലോ്ക്ഡൗണ്‍ ആയതിനാല്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെ മാത്രമാണ് കടകള്‍ തുറക്കുക. ഇത് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകരുടെ പരാതി. ചെറിയ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ചെറുകിട കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. കടുത്ത നിയന്ത്രണങ്ങള്‍ ഉള്‍ക്കാള്ളാന്‍ സാധിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു

FOLLOW US: pathram online latest news

pathram:
Leave a Comment