അശ്ലീല വിഡിയോകളും ഫോട്ടോകളും സൂക്ഷിക്കുന്നവരും വിവിധ അഡള്‍ട്ട് ഗ്രൂപ്പുകളില്‍ അംഗങ്ങളായവരും സൂക്ഷിക്കുക… ഏതു നിമിഷവും പൊലീസ് നിങ്ങളെ തേടി വീട്ടില്‍ എത്തും

അനധികൃതമായി അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാര്‍ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും സൂക്ഷിക്കുന്നവരും വിവിധ അഡള്‍ട്ട് ഗ്രൂപ്പുകളില്‍ അംഗങ്ങളായവരും സൂക്ഷിക്കുക… പൊലീസ് നിങ്ങളെ നിരീക്ഷിച്ച് വീട്ടില്‍ വന്ന് പിടികൂടും. ഓപ്പറേഷന് പി ഹണ്ടില്‍ കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയകളിലൂടെ ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങും. ഇത്തരത്തില്‍ സംസ്ഥാനത്ത് 250 ഓളം പേര്‍ നിരീക്ഷണത്തിലാണ്. സൈബര്‍ഡോമും ഇന്റര്‍പോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്.

നിരീക്ഷണത്തിലുള്ളവരുടെ വാട്‌സാപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്‌സാപ്പില്‍ നിരവധി രഹസ്യഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകള്‍ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. ടെലഗ്രാമിലെ ‘സ്വര്‍ഗത്തിലെ മാലാഖമാര്‍’ പോലുള്ള ഗ്രൂപ്പുകളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി അശ്ലീല വിഡിയോകള്‍ കണ്ടെത്തി. ഇവിടെ നിന്ന് വിഡിയോകള്‍ വന്‍ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതെന്നും പൊലീസ് കണ്ടെത്തി.

സിനിമ, ആല്‍ബം കാസ്റ്റിങ്ങിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തേക്ക് കടത്തുന്ന സംഘം കേരളത്തിലും സജീവമെന്ന് റിപ്പോര്‍ട്ട്. സിനിമയിലും ആല്‍ബത്തിലും അഭിനയിക്കുന്നതിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ രഹസ്യമായി ഷൂട്ടിങ് നടത്തി പെണ്‍കുട്ടികളെ വഞ്ചിക്കുന്നുണ്ട്. അര്‍ദ്ധനഗ്‌നരായി അഭിനിയിച്ചു കാണിക്കാന്‍ പറയുന്ന ഇത്തരം കുറ്റവാളികള്‍ പിന്നീട് ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബിലൂടെയും മറ്റു സ്വകാര്യ ഗ്രൂപ്പുകളിലൂടെയും വന്‍ തുകയ്ക്ക് വല്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യം നടത്തിയ നിരവധി പേര്‍ നേരത്തേയും പിടിയിലായിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് തുടരുന്നുവെന്നാണ് അറിയുന്നത്.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത്. 47 പേരാണ് അറസ്റ്റിലായത്. ഇതിന്റെ ഭാഗമായി മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ മൊബൈല്‍ ഫോണുകള്‍, മോഡമുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ ഉള്‍പ്പെടുന്ന 143 ഉപകരണങ്ങളും പിടിച്ചെടുത്തു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ് 15. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരില്‍ മികച്ച പ്രൊഫഷണല്‍ ജോലി ചെയ്യുന്ന യുവാക്കളും ഐടി വിദഗ്ധരും ഉള്‍പ്പെടുന്നു.

ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ട ബാക്കി ആളുകളുടെ വിശദാംശങ്ങളും വിഡിയോകളും കൂടുതല്‍ ശേഖരിച്ചു വരുന്നു. ഫെയ്‌സ്ബുക്, വാട്‌സാപ്, ടെലിഗ്രാം എന്നീ സമൂഹകമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാന്‍ കേരളാ പൊലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും പൊലീസ് തുടരുന്നതാണ്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പൊലീസ് രൂപം നല്‍കിയ കേരള പൊലീസ് കൗണ്ടെറിങ് ചൈല്‍ഡ് സെക്‌സ് എക്‌സ്‌പോളോയ്റ്റേഷന്‍ വിഭാഗവും സൈബര്‍ഡോമും സംയുക്തമായി നടത്തിയ റെയ്ഡിന് വിവിധ ജില്ലകളില്‍ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിമാരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്

pathram:
Leave a Comment