വിരമിച്ച മാനേജര്‍ക്ക് സഹപ്രവര്‍ത്തകര്‍ സമ്മാനിച്ചത് 10 ലക്ഷം രൂപയുടെ കാര്‍..!!

കൊച്ചി: സാംസങ് കേരള റീജിയനല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച പി.എസ്. സുധീറിന് സഹപ്രവര്‍ത്തകര്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ കാര്‍. സാംസങ് ഇന്ത്യയുടെ സെല്‍ ഔട്ട് ഡിവിഷനില്‍ കേരള റീജിയനല്‍ മാനേജര്‍ ആയിരുന്ന പി.എസ് സുധീറിന് അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന എണ്ണൂറോളം ജീവനക്കാര്‍ ചേര്‍ന്നാണ് 10 ലക്ഷം രൂപയോളം വിലയുള്ള ഹോണ്ട അമേസ് കാര്‍ സമ്മാനമായി നല്‍കിയത്.

ഒരു മാനേജര്‍ രാജി വെയ്ക്കുമ്പോള്‍ താഴേത്തട്ട് വരെയുള്ള സഹപ്രവര്‍ത്തകര്‍ പിരിവെടുത്ത് ഇത്ര വിലകൂടിയ ഉപഹാരം നല്‍കി കൊണ്ട്, വികരനിര്‍ഭരമായ യാത്രയയപ്പ് നല്‍കുന്നത് കോര്‍പ്പറേറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.

ഒരു പതിറ്റാണ്ടു നീണ്ട സേവനത്തിനു ശേഷമാണ് സുധീര്‍ സാംസങിന്റെ പടിയിറങ്ങിയത്. ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വന്‍ കുതിപ്പുണ്ടാകുകയും സാംസങ് മൈബൈല്‍ സ്മാര്‍ട്ട് ഫോണ്‍ വില്പനയില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്ത കാലയളവായിരുന്നു അത്. ഈ ഒരു ദശാബ്ദക്കാലത്ത് മൊബൈല്‍ വില്പന രംഗത്ത് പ്രഫഫഷണലിസം കൊണ്ടു വരികയും വില്പനയില്‍ ഏറെ പുതുമകള്‍ ആവിഷ്‌കരിച്ച് സാംസങ് മുന്നേറുകയും ചെയ്തപ്പോള്‍, സെല്‍ ഔട്ട് ഡിവിഷന് കേരളത്തില്‍ നേതൃത്വം കൊടുത്തത് പി.എസ് സുധീര്‍ ആയിരുന്നു.

ആയിരത്തിനടുത്ത് സാംസങ് മൊബൈല്‍ സെല്‍ ഔട്ട് ടീമിന്റേതായി കേരളത്തില്‍ ഉണ്ട്. പല ബഹുരാഷ്ട്ര കമ്പനികളും സാംസങ് മൊബൈല്‍ സെയില്‍സിലെ രീതികള്‍ പകര്‍ത്തുന്ന അവസ്ഥ വരെ എത്തിയിരുന്നു. മാര്‍ക്കറ്റിങ് രംഗത്ത് ബിരുദാനന്തര ബിരുദം ഉള്ളവര്‍ വരെ സാംസങ് മൈബൈല്‍ ഷോപ്പുകളില്‍ സെയില്‍സ് ടീം അംഗം ആയി ജോലി ചെയ്യുന്നത് കരിയറിലെ മികച്ച അനുഭവമായി കരുതിയത് സുധീര്‍ അവരെ നയിച്ചതുകൊണ്ടായിരുന്നു.

വിവോ ഇന്ത്യയില്‍ റീടെയില്‍ ഹെഡ് ചുമതലയുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആകുവാനുള്ള ഓഫര്‍ സീകരിച്ചുകൊണ്ടാണ് സുധീര്‍ സാംസങ്ങില്‍ നിന്നു രാജിവെച്ചത്. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും (എംബിഎ) ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള പി.എസ് സുധീര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയാണ്.

pathram:
Leave a Comment