പ്രചാരണം അവസാന ഘട്ടത്തില്‍; പ്രമുഖ നേതാക്കള്‍ കേരളത്തിലേക്ക്

കല്പറ്റ: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ അദ്ദേഹത്തിനായി വോട്ടഭ്യര്‍ഥിക്കാന്‍ സഹോദരിയും എ.ഐ.സി.സി. ജനറല്‍ സ്രെകട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തും. വയനാട് ലോക്സഭ മണ്ഡലത്തിലെ മാനന്തവാടിയിലും അരീക്കോടും നിലമ്പൂരിലും സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രിയങ്കാ ഗാന്ധി പ്രസംഗിക്കും.

ശനിയാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കാ ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗം മാനന്തവാടിയിലെത്തും. ശേഷം പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന് വീട് സന്ദര്‍ശിക്കും. പിന്നീട് പുല്‍പ്പള്ളിയിലെ കര്‍ഷകസംഗമത്തിലും പങ്കെടുക്കും. ഇതിനുശേഷം അരീക്കോട്ടേക്ക് തിരിക്കും. ശനിയാഴ്ച രാത്രി വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്കാ ഗാന്ധി ഞായറാഴ്ച രാവിലെ തിരികെ മടങ്ങും.

എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനി വയനാട്ടിലെത്തുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ. സംഘടിപ്പിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിലും തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും സ്മൃതി ഇറാനി പങ്കെടുക്കും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാംനബി ആസാദ് വെള്ളിയാഴ്ച വയനാട് മണ്ഡലത്തില്‍ പ്രചാരണത്തില്‍ പങ്കെടുന്നുക്കുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശനിയാഴ്ച വയനാട്ടിലെത്തും.

pathram:
Leave a Comment