സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല: വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല. പകരം ശബരിമലയിലുണ്ടായിരിക്കുന്ന നിലവിലെ ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയെ ഇതിനായി നിയോഗിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.
നിലവില്‍ കോടതിക്ക് മുന്നില്‍ 25 ഓളം പുനഃപരിശോധന ഹര്‍ജികളുണ്ട്. ഇതിലെല്ലാം ദേവസ്വം ബോര്‍ഡ് കക്ഷികളാണ്. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട മറ്റു നടപടികളിലേക്ക് കടക്കുന്നതിനും മനു അഭിഷേക് സിങ്വിയുമായി കൂടിയാലോചിക്കും.ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും അഭിഭഷകരുമായി നിയമോപദേശം തേടും.
പ്രശ്നത്തെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ദേവസ്വംബോര്‍ഡ് അത്തരം രാഷ്ട്രീയം കളിക്കില്ല. ശബരിമലയെ കലാപഭൂമിയാക്കാന്‍ ദേവസ്വംബോര്‍ഡ് ആഗ്രഹിക്കുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രമുഖരെ മുഖ്യമന്ത്രി മുന്‍ കൈയെടുത്ത് വിളിച്ച് ചേര്‍ത്ത് ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും ബോര്‍ഡ് തീരുമാനിച്ചു.

pathram:
Leave a Comment