ദേവിയുടെ കോപമകറ്റാന്‍ വവ്വാലുകളെ പിടികൂടി കറിവെച്ച് സമര്‍പ്പിക്കുന്ന ആചാരം; അതും നമ്മുടെ കേരളത്തില്‍

കൊച്ചി: നിപാ പനി എത്തിയതോടെ രക്ഷയില്ലാതായത് വവ്വാലുകള്‍ക്കാണ്.വവ്വാലുകളെ കണ്ടാല്‍ ഓടേണ്ട സാഹചര്യത്തിലാണ് കാസര്‍കോട് അഡൂരിലെ നല്‍ക്ക, മുകേര സമുദായത്തില്‍പെട്ടവരുടെ ആചാരം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.വവ്വാലുകളെ പിടികൂടി ദേവിക്ക് കറിവെച്ച് സമര്‍പ്പിക്കുന്ന പരമ്പരാഗത ആചാരമാണ് ചര്‍ച്ചയാകുന്നത്. നാടിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടിയാണ് തലമുറകളായി ഈ ആചാരം നടത്തിവരുന്നതെന്ന് അഡൂര്‍ പാണ്ടിവയലിലെ ഗ്രാമവാസികള്‍ പറയുന്നു.വര്‍ഷത്തില്‍ വിഷുവിനും ശിവരാത്രിയോടനുബന്ധിച്ചാണ് വവ്വാലുകളെ പിടികൂടുന്നത്. 50 ലേറെ ആളുകള്‍ സംഘംചേര്‍ന്ന് ഗുഹകളില്‍നിന്നും മറ്റും വവ്വാലുകളെ പിടികൂടുകയാണ് രീതി.

ചൂരിമുള്ള് എന്ന മുള്‍ചെടി കൊണ്ട് പ്രത്യേകം വടിയുണ്ടാക്കിയാണ് ഇവയെ പിടികൂടുന്നത്. വവ്വാലുകളെ പിടികൂടുന്നതിന് മുമ്പ് കുളിച്ചു ശുദ്ധിവരുത്തും. ദേവിക്ക് ദക്ഷിണ വെച്ച ശേഷമാണ് ഇവര്‍ വവ്വാലുകളെ പിടികൂടാനിറങ്ങുന്നതെന്നും സമുദായാംഗങ്ങള്‍ പറയുന്നു.
പിടിയിലായ വവ്വാലുകളെ കറിവെച്ച് ദേവിക്ക് പ്രസാദമായി വിളമ്പും. ബാക്കി വവ്വാലുകളെ പിടികൂടിയവര്‍ വീടുകളിലേക്ക് കൊണ്ടുപോകും. വവ്വാലുകളെ കിട്ടിയില്ലെങ്കില്‍ ഗ്രാമത്തില്‍ കുടികൊള്ളുന്ന ദേവിയുടെ കോപമാണെന്നാണ് ഇവരുടെ വിശ്വാസം.

pathram desk 2:
Leave a Comment