വീണ്ടും ആചാരക്കൊല: ആര്‍ത്തവത്തിന്റെ പേരില്‍ വീട്ടില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ച ഇരുപത്തിയൊന്നുകാരി കൊടുംതണുപ്പ് സഹിക്കാനാകാതെ മരിച്ചു

കാഠ്മണ്ഡു: ആര്‍ത്തവ കാര്യങ്ങളില്‍ പണ്ട് നിലനിന്നിരുന്ന വിശ്വാസങ്ങള്‍ ഇന്ന് പാടെ മാറിക്കഴിഞ്ഞു. എന്നാല്‍ ഈ ആചാരങ്ങള്‍ അനുവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. പലപ്പോഴും ഈ വിശ്വാസങ്ങള്‍ അതിരുകടക്കാറുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് നേപ്പാളില്‍ സംഭവിച്ചത്. ആര്‍ത്തവത്തിന്റെ പേരില്‍ വീടിനു പുറത്തുള്ള ഷെഡ്ഡില്‍ താമസിപ്പിച്ച ഇരുപത്തിയൊന്നുകാരി കൊടും തണുപ്പ് സഹിക്കാനാവാതെ മരിച്ചു.

തണുപ്പ് കാലത്ത് പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനില നേപ്പാളില്‍ വരാറുണ്ടെന്നും തണുപ്പു സഹിക്കാനാവതെ തീയിട്ടപ്പോഴുണ്ടായ പുക ശ്വസിച്ചാണ് യുവതിക്ക് മരണം സംഭവിച്ചതെന്ന് സര്‍ക്കാര്‍ പ്രതിനിധി തുല്‍ ബഹദൂര്‍ ക്വാച്ച പറയുന്നു.

ആര്‍ത്തവത്തിന്റെ സമയങ്ങളില്‍ വീടുകളില്‍ പ്രവേശിപ്പിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നാണ് നേപ്പാളിലെ വിശ്വാസമെന്നും അതുകൊണ്ട് സ്ത്രീകളെ ഈ ദിവസങ്ങളില്‍ പുറത്തെ ഷെഡ്ഡുകളിലാണ് താമസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാഹിതരായ സ്ത്രീകള്‍ക്ക് വളരെ കുറച്ചു ദിവസവും അവിവാഹിതര്‍ക്ക് ഒരാഴ്ചയോളവും ഇങ്ങനെ താമസിക്കേണ്ടി വരാറുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.

ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം അനാചാരങ്ങള്‍ കൂടുതലായും നിലനില്‍ക്കുന്നതെന്നും ഇത് കുറ്റകരമാക്കി കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും ബഹദൂര്‍ പറയുന്നു. എന്നാലും ഇപ്പോഴും അനാചാരങ്ങള്‍ തുടരുകയാണെന്നും ഇയാള്‍ പറഞ്ഞു.

pathram desk 1:
Leave a Comment