പണമില്ലാത്തതിനാല്‍ ഭരണം സ്തംഭിച്ചു, ജിഎസ്ടി ലോട്ടറിയാകുമെന്ന് വിചാരിച്ച തോമസ് ഐസക് കിലുക്കത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണെന്ന് ചെന്നിത്തല

കോഴിക്കോട്: ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധിയ്ക്ക് പിന്നിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കടുത്ത സാമ്പത്തികപ്രതിസന്ധി മൂലം സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണെന്നും ചെന്നിത്തല ആരോപിച്ചു.

രണ്ടു മാസമായി ട്രഷറികളില്‍ പണമില്ലെന്നും പണമില്ലാത്തതിനാല്‍ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.മുന്‍സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കടമെടുത്തിട്ടുണ്ടെങ്കിലും ഈ സ്ഥിതി ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജിഎസ്ടി ലോട്ടറിയാകുമെന്ന് വിചാരിച്ച ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണെന്ന് ചെന്നിത്തല പരിഹസിച്ചു. സംസ്ഥാനത്തെ പദ്ധതി നടത്തിപ്പ് സ്തംഭിക്കുന്ന അവസ്ഥയില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഒന്‍പതിനു സെക്രട്ടറിയറ്റ് പടിക്കല്‍ പ്രതിഷേധസമരം നടത്തുമെന്നും 10, 11 തീയതികളില്‍ പ്രാദേശികധര്‍ണകളും നടത്തുമെന്നും ചെന്നിത്തല ആരോപിച്ചു.

ദേശീയതലത്തില്‍ ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരെ മതേതര ജനാധിപത്യ ബദല്‍ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് സിപിഎം തുരങ്കം വെക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

pathram desk 2:
Leave a Comment