കാലിത്തീറ്റ കുംഭകോണക്കേസ്: ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി; കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ലാലുവിന്റെ അഭിഭാഷകന്‍

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ ലാലു ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കേസില്‍ വെറുതെവിട്ടിരുന്നു. മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെയാണ് കോടതി വെറുതെവിട്ടത്. കേസില്‍ 20 പ്രതികളാണ് ഉണ്ടായിരുന്നത്.

പ്രായം കണക്കിലെടുത്ത് ലാലുവിന് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം. ലാലുവിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.

ലാലു മുഖ്യമന്ത്രിയായിരിക്കെ 1991-94 കാലയളവില്‍ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്‍കി 84.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിന്റെ ശിക്ഷ പ്രഖ്യാപിക്കുക.

pathram desk 1:
Leave a Comment