നാല് യുവതികള്‍ കാറിലെത്തി തട്ടിക്കൊണ്ടുപോയി കൂട്ടലൈംഗികാതിക്രമം നടത്തിയെന്ന് യുവാവ്; അന്വേഷണം

ജലന്ധര്‍: നാല് യുവതികള്‍ ചേര്‍ന്ന് കൂട്ട ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന യുവാവിന്റെ ആരോപണത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി. യുവാവ് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭവം വിവാദമായതോടെയാണ് പഞ്ചാബ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസമാണ് ഫാക്ടറി തൊഴിലാളിയായ യുവാവ് നാല് യുവതികള്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ഫാക്ടറിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കപൂര്‍ത്തല റോഡിന് സമീപം നാല് യുവതികള്‍ കാറിലെത്തിയത്. തുടര്‍ന്ന് ഇവര്‍ കാര്‍ നിര്‍ത്തി ഒരു വിലാസം തിരക്കി. യുവതികള്‍ നല്‍കിയ കടലാസിലെ വിലാസം വായിക്കുന്നതിനിടെ ഇവര്‍ മുഖത്തേക്ക് എന്തോ സ്‌പ്രേ ചെയ്തു. ഇതോടെ ഒന്നും കാണാന്‍ പറ്റാതായെന്നും പിന്നാലെ ബോധരഹിതനായെന്നുമാണ് യുവാവ് പറയുന്നത്.

ബോധം വീണ്ടെടുത്തപ്പോള്‍ കൈകള്‍ കെട്ടിയനിലയില്‍ കാറിനുള്ളിലായിരുന്നു. തുടര്‍ന്ന് നാല് യുവതികളും തന്നെ ഒരു വനമേഖലയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് യുവതികള്‍ മദ്യപിച്ചു. തന്നെയും മദ്യം കുടിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിനുപിന്നാലെയാണ് യുവതികള്‍ ഓരോരുത്തരായി തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും ജലന്ധര്‍ സ്വദേശിയായ യുവാവ് പറഞ്ഞു. സംഭവത്തിന് ശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് യുവതികള്‍ കടന്നുകളയുകയാണുണ്ടായതെന്നും യുവാവ് ആരോപിച്ചു.

നാണക്കേട് ഭയന്നാണ് ആദ്യം പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നാണ് ഭാര്യയും കുട്ടികളുമുള്ള യുവാവിന്റെ വിശദീകരണം. പ്രതികളായ യുവതികളെല്ലാം ഉന്നത കുടുംബങ്ങളില്‍പ്പെട്ടവരാണെന്നാണ് സംശയമെന്നും തന്നോട് പഞ്ചാബിയിലാണ് സംസാരിച്ചതെങ്കിലും പ്രതികള്‍ തമ്മില്‍ ഇംഗ്ലീഷിലാണ് ആശയവിനിമയം നടത്തിയതെന്നും ഇദ്ദേഹം പറഞ്ഞു.

പട്ടാപ്പകല്‍ ഇരട്ടക്കൊല; ബന്ധുക്കളായ രണ്ടുപേരുടെ ജീവനെടുത്തത് ലഹരിസംഘം

pathram:
Leave a Comment