ജയത്തിലും സൗദിക്ക് വേദന; ഷഹ്‌രാനിക്ക് ഗുരുതര പരുക്ക്

ലുസെയ്ൽ∙ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിനിടെ സൗദി അറേബ്യൻ ഗോൾ കീപ്പർ മുഹമ്മദ് അൽ ഉവൈസുമായി കൂട്ടിയിടിച്ച് സഹതാരം യാസർ അൽ ഷഹ്‌രാനിക്ക് ഗുരുതര പരുക്ക്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൗദി ബോക്സിനുള്ളിൽ വന്ന ബോൾ പ്രതിരോധിക്കുന്നതിനിടെ ഉവൈസിയുടെ കാൽമുട്ട് ഷഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഷഹ്‌രാനിയുടെ താടിയെല്ലിനും മുഖത്തിന്റെ ഇടത്തു ഭാഗത്തെ എല്ലിനും ഒടിവുണ്ടെന്നാണ് റിപ്പോർട്ട്. തുടർ പരിശോധനയിൽ ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. താരത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ സ്വകാര്യ ജെറ്റിൽ ജർമനിയിലേക്കു കൊണ്ടുപോകാൻ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

അർജന്റീനയ്ക്കെതിരെ ഐതിഹാസിക വിജയമാണ് ഇന്നലെ സൗദി അറേബ്യ നേടിയത്. രാജ്യാന്തര ഫുട്ബോളിൽ 36 മത്സരങ്ങൾ അപരാജിതരായി എത്തിയ അർജന്റീനയ്ക്കെതിരെ 2-1നാണ് സൗദി തോൽപ്പിച്ചത്. ഫുട്ബോൾ ലോകത്തെ വമ്പൻമാർക്കെതിരെയുള്ള വിജയം ആഘോഷമാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ–സ്വകാര്യ മേഖലകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.

pathram:
Leave a Comment