മരുന്നിനു പകരം ഉറക്കഗുളിക നല്‍കി നാല്‍പതുകാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്തു

ബെംഗളൂരു: മരുന്നിനു പകരം ഉറക്കഗുളിക നല്‍കി നാല്‍പതുകാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ ഹരാലുറില്‍ ജൂണ്‍ 23-നാണു സംഭവം. പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്നു ജീവനൊടുക്കാനായി ശുചിമുറി വൃത്തിയാക്കുന്ന രാസലായിനി കഴിച്ച പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറയുകയായിരുന്നു.

പൊലീസുകാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. രണ്ടാനമ്മയ്ക്ക് സംഭവത്തിലുള്ള പങ്ക് അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

ജൂണ്‍ 23ന് രാത്രി ജലദോഷമുണ്ടെന്നു പറഞ്ഞപ്പോഴാണ് പിതാവ് പെണ്‍കുട്ടിക്ക് മരുന്നാണെന്നു പറഞ്ഞ് ഉറക്കഗുളിക നല്‍കിയത്. രാവിലെ ഉണര്‍ന്നപ്പോള്‍ പിതാവ് തന്റെയൊപ്പം കിടക്കുന്നതാണു കുട്ടി കണ്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി രണ്ടാനമ്മയെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ യാതൊരു നടപടിയും എടുത്തില്ല. ഇതോടെ മനംനൊന്ത പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണു പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.

pathram:
Leave a Comment