ധാരണ തെറ്റിച്ച് ചൈന: പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ഹെലിപ്പാഡ് നിര്‍മാണം

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികപിന്‍മാറ്റത്തിനുള്ള ധാരണ പാലിക്കാതെ ചൈന. പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ഹെലിപ്പാഡ് നിര്‍മാണം തുടങ്ങി. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്ത് സൈനിക വിന്യാസവും വര്‍ധിപ്പിച്ചു. അതേസമയം, ചൈനീസ് നടപടി വിശ്വാസത്തിന് പോറലേല്‍പ്പിച്ചെന്ന് ഇന്ത്യയുടെ ചൈനീസ് സ്ഥാനപതി പ്രതികരിച്ചു.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലില്‍ അവിടെ കേന്ദ്രീകരിച്ചുള്ള തയാറെടുപ്പുകള്‍ കരസേന ആരംഭിച്ചിരുന്നു. ഒരു മാസത്തിലേറെയായി സംഘര്‍ഷം നിലനില്‍ക്കുന്ന 4 സ്ഥലങ്ങള്‍ക്കു പുറമേയാണു മൂന്നിടത്തു കൂടി ചൈന കടന്നുകയറ്റ നീക്കങ്ങള്‍ നടത്തുന്നതെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ഡല്‍ഹിയില്‍ മടങ്ങിയെത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

സംഘര്‍ഷം ഏറ്റവും മൂര്‍ധന്യാവസ്ഥയിലുള്ള പാംഗോങ് മേഖലയില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററാണ് അതിക്രമിച്ചു കയറിയിരിക്കുന്നത്. ഗല്‍വാനില്‍ അവര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഭാഗത്തുള്ള 3 കിലോമീറ്റര്‍. വ്യോമതാവളം (എയര്‍ സ്ട്രിപ്) സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡിക്കു സമീപമുള്ള ഡെപ്‌സാങ് ഇന്ത്യയുടെ സേനാ നീക്കങ്ങളില്‍ അവിഭാജ്യ ഘടകമാണ്.

pathram:
Leave a Comment