ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി : ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ റെയില്‍വേ. കാന്‍പുരിനും മുഗള്‍സരായിക്കും ഇടയിലുള്ള ഈസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലെ 417 കിലോമീറ്ററിന്റെ സിഗ്നലിങ്, ടെലികമ്യൂണിക്കേഷന്‍ ജോലികള്‍ ചെയ്യുന്നതിന് ബെയ്ജിങ് നാഷനല്‍ റെയില്‍വേ റിസര്‍ച്ചിനും ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗ്രൂപ്പിനും നല്‍കിയ കരാറാണ് റദ്ദാക്കുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് റെയില്‍വേ നടപടി.

കരാറിന്റെ ‘മോശം പുരോഗതി’യെ തുടര്‍ന്നാണ് തീരുമാനമെന്ന് റെയില്‍വേ അറിയിച്ചു. 2016ല്‍ 471 കോടി രൂപയ്ക്കാണ് റെയില്‍വേ ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കിയത്. 2019ല്‍ പണി പൂര്‍ത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ 2020 പകുതിയായിട്ടും 20 ശതമാനം ജോലികള്‍ മാത്രമെ പൂര്‍ത്തിയായിട്ടുള്ളുവെന്ന് റെയില്‍വേ അറിയിച്ചു. എന്നാല്‍ ചൈനയുമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണ് റെയില്‍വേയുടെ പിന്മാറ്റത്തിനുള്ള കാരണമെന്നാണ് സൂചന.

4ജി വികസന നടപടികളില്‍ ചൈനീസ് ഉപകരണങ്ങളും സൗകര്യങ്ങളും ഒഴിവാക്കാന്‍ ബിഎസ്എന്‍എലിനോട് ടെലികോം മന്ത്രാലയം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. സ്വകാര്യ ടെലികോം കമ്പനികളോടും ചൈനീസ് സംവിധാനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ പറയുമെന്നും സൂചനയുണ്ട്. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍പ്രചാരണം നടക്കുന്നുണ്ട്

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment