കൊല്ലാന്‍ ഇഷ്ടമാണ് ഇനിയും കൊല്ലണമെന്ന് കൊലപാതകക്കേസിലെ പ്രതി.. ഞെട്ടി പോലീസ്

ലഖ്നൗ: രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍. ബന്ധുക്കളായ രണ്ട് കുട്ടികളെയാണ് ഇയാള്‍ കൊന്നത്. ഉത്തര്‍പ്രദേശിലെ എട്ടായിലെ ധര്‍മപുര്‍ സ്വദേശിയായ രാധേ ശ്യാമാണ്(30) പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്യാം പിടിയിലായത്. ബന്ധുക്കള്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

സഹോദരനായ വിശ്വനാഥ് സിങ്ങിനെ ഉറങ്ങുന്നതിനിടെയാണ് ശ്യാം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇയാളെ തടയുകയും പിടികൂടുകയുമായിരുന്നു. എന്നാല്‍, പിന്നീടായിരുന്നു ട്വിസ്്റ്റ്. ആളുകളെ കൊല്ലുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും ഇനിയും മൂന്നുപേരെ കൂടി കൊല്ലാനുണ്ടെന്നുമായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്.

ആളുകളെ കൊല്ലുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണ് ശ്യാമെന്ന് എട്ടാ പോലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ശ്യാം പിടിയിലായതോടെയാണ് ഇവരുടെ കുടുംബത്തില്‍ നടന്ന രണ്ട് കൊലപാതകങ്ങളിലെ പ്രതിയും ഇയാളാണെന്ന് തെളിഞ്ഞത്. ശ്യാമിന്റെ മൂത്ത സഹോദരന്റെ മകനായ സത്യേന്ദ്ര(6) ഫെബ്രുവരി നാലിന് കൊല്ലപ്പെട്ടു. ശ്യാമിന്റെ ബന്ധുവിന്റെ മകനായ പ്രശാന്തിനെ(5) ജൂണ്‍ ഒമ്പതിനും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.

ഈ രണ്ട് സംഭവങ്ങളിലായി ആറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഈ കേസിലെ പ്രതികള്‍ നിലവില്‍ ജയിലിലാണ്. എന്നാല്‍ പിടിയിലായ ശ്യാം കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതോടെ നേരത്തെ അറസ്റ്റിലായവര്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍. റദ്ദാക്കുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഉടന്‍ ജയില്‍മോചിതരാകും. പിടിയിലായ ശ്യാമിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

follow us: pathram online latest news

pathram:
Leave a Comment