ഓരോ ദിവസവും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍; ഇന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍…

തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍നിന്ന്. സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമാണ് ഇന്ന്. നമ്മുടെ നാട്ടില്‍ ആദ്യമായാണ് ഇങ്ങനെയൊന്നു സംഭവിക്കുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലാണു വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അനാവശ്യമായ യാത്രയും പുറത്തിറങ്ങലുമൊക്കെ ഇന്ന് ദൃശ്യമായിട്ടുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നലെ തന്നെ ഉത്തരവായി പുറത്തിറങ്ങിയിട്ടുണ്ട്.

എല്ലാ യാത്രാ വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണം. ടാക്‌സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളില്‍ െ്രെഡവര്‍ക്കു പുറമേ ഒരു മുതിര്‍ന്ന ആള്‍ക്കു മാത്രമാണു യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചില്‍ അധികം പേര്‍ പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, പാല്‍, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചു മണിവരെ പ്രവര്‍ത്തിക്കണം.

കാസര്‍കോട് ജില്ലയില്‍ നേരത്തേ തീരുമാനിച്ചപോലെ തന്നെ തുടരും. എല്ലാവര്‍ക്കും ഇതു ബാധകമാണെന്ന് ഓര്‍ക്കണം. സ്വകാര്യ വാഹനങ്ങളില്‍ ആള്‍ക്കാര്‍ പുറത്തിറങ്ങുന്നൊരു പ്രവണത ഇന്നു കണ്ടിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തുപോകാനാണ് അനുമതിയുള്ളത്. ഇത് ഒരു അവസരമായി എടുക്കരുത്. യാത്രക്കാരില്‍നിന്നു സത്യവാങ്മൂലം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105. ഒരു ആരോഗ്യ പ്രവര്‍ത്തക കൂടി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. ഇതില്‍ ആറു പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. 2 പേര്‍ കോഴിക്കോട് സ്വദേശികള്‍. 8 പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്. ഖത്തറില്‍നിന്നും യുകെയില്‍നിന്നും എത്തിയ ഓരോ ആള്‍ക്കാരിലും രോഗം കണ്ടെത്തി. 72,460 പേര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 71,994പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്.

രോഗികളുമായി ഇടപഴകിയതിലൂടെ 3 പേര്‍ക്ക് അസുഖം വന്നു. ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4516 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,331 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി.

pathram:
Leave a Comment