ഇത് പകരം വീട്ടലോ…? അന്ന് ചിദംബരം ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ അമിത്ഷാ അറസ്റ്റില്‍; ഇന്ന് അമിത് ഷാ ആഭ്യന്തര മന്ത്രി ആയപ്പോള്‍ ചിദംബരം അറസ്റ്റില്‍

ഇന്നലെ അര്‍ധരാത്രി നാടകീയമായി സിബിഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ പഴയകാലത്തെ ഒരു സുപ്രധാന സംഭവവുമായി ഇത് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഒമ്പത് വര്‍ഷം മുന്‍പത്തെ ഒരു രാഷ്ട്രീയ ചരിത്രം നോക്കാം. രാജീവ് ഗാന്ധി മന്ത്രിസഭ മുതല്‍ ദില്ലിയിലെ ശക്തനായ രാഷ്ട്രീയസാന്നിധ്യമായിരുന്നു പി ചിദംബരം. പിന്നീട് യുപിഎ മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയപ്പോള്‍ ഏറ്റവും തന്ത്രപ്രധാനമായ രണ്ട് വകുപ്പുകള്‍ – ധനവകുപ്പും ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തയാള്‍. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍. വിദഗ്ധനായ അഭിഭാഷകന്‍.

ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആരോപണം. അതേ ആരോപണമാണ്, ഒമ്പത് വര്‍ഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനും ചിദംബരത്തിനുമെതിരെ ബിജെപി ഉന്നയിച്ചത്. അന്ന് ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളായ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ്: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍.

അന്ന് ഗുജറാത്തിലെ മന്ത്രിയായിരുന്നു അമിത് ഷാ. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായിരുന്നു അന്ന് ഷാ. അറുപതോളം കേസുകളുണ്ടായിരുന്ന സൊഹ്‌റാബുദ്ദീനെ 2005-ല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലപ്പെട്ടു എന്നതായിരുന്നു കേസ്. സൊഹ്‌റാബുദ്ദീനെ അമിത് ഷായുടെ പൊലീസ് വെടിവെച്ച് കൊന്നതാണെന്നായിരുന്നു ആരോപണം. പിന്നീടത് ഏറ്റുമുട്ടലായി വ്യാജമായി ചിത്രീകരിച്ചു എന്നത് കേസും.

അമിത് ഷായുടെ അനുമതിയോടെയാണ് ഏറ്റുമുട്ടല്‍ കൊലപാതകം നടന്നതെന്ന ആരോപണങ്ങള്‍ സജീവമായിരുന്നു. 2010 ജനുവരിയില്‍ കേസിന്റെ അന്വേഷണം സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു പി ചിദംബരം.

ആറ് മാസത്തിന് ശേഷം, ജൂലൈ 2010-ല്‍ അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തു. ചുമത്തിയ കുറ്റങ്ങള്‍: കൊലപാതകവും തട്ടിക്കൊണ്ടുപോകലും. മന്ത്രിപദവിയിലിരുന്ന ഷായെ അറസ്റ്റ് ചെയ്തത് അന്ന് ബിജെപി വൃത്തങ്ങളില്‍ സൃഷ്ടിച്ച ഞെട്ടല്‍ ചില്ലറയല്ല. അറസ്റ്റിലായ ശേഷം ഷാ ജാമ്യത്തിന് ശ്രമിച്ചെങ്കിലും സിബിഐ അതിനെ ശക്തമായി എതിര്‍ത്തു. മന്ത്രിയെന്ന നിലയില്‍ തന്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഷാ സാക്ഷികളെ സ്വാധീനിക്കുമെന്നും ഭീഷണിപ്പെടുത്തുമെന്നും സിബിഐ കോടതിയില്‍ വാദിച്ചു.

മൂന്ന് മാസം ജയിലില്‍ കിടന്നു അമിത് ഷാ. ഒടുവില്‍ ഒക്ടോബര്‍ 29, 2010-നാണ് അമിത് ഷായ്ക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നത്. അതിന്റെ തൊട്ടടുത്ത ദിവസം സിബിഐ കോടതിയെ സമീപിച്ചു. കോടതി അവധിയായിരുന്നിട്ടും കേസ് പരിഗണിച്ചു. ജസ്റ്റിസ് അഫ്താബ് ആലം അന്ന് ഗുജറാത്തിലേക്ക് കടക്കുന്നതില്‍ നിന്ന് ഷായെ വിലക്കി. ഷായ്ക്ക് പിന്നീട് രണ്ട് വര്‍ഷം ഗുജറാത്തിലേക്ക് കടക്കാന്‍ പോലുമായില്ല. 2010 മുതല്‍ 2012 വരെ അമിത് ഷാ ഗുജറാത്തിന് പുറത്തായി.

സിബിഐയെ ഉപയോഗിച്ച് ചിദംബരം തന്നെ വേട്ടയാടിയെന്ന് അമിത് ഷാ പല തവണ ആരോപിച്ചിരുന്നു. 2014 ഡിസംബറില്‍ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്ന് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കി. അപ്പോഴേക്ക് കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തിലുമെത്തിയിരുന്നു.

pathram:
Leave a Comment