‘കൂപ്പറിന് ഗര്‍ഭം’…!!! പരിശോധിച്ചവര്‍ ഞെട്ടി…, ടെസ്റ്റിന് നല്‍കിയത് കാമുകിയുടെ മൂത്രം

‘കൂപ്പറിന് ഗര്‍ഭം’. അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്ബോള്‍ താരം ഡി.ജെ കൂപ്പര്‍ ഉത്തേജക പരിശോധനയ്ക്കായി നല്‍കിയ മൂത്രത്തിന്റെ ഫലം പുറത്തുവന്നപ്പോഴാണ് പരിശോധിച്ചവര്‍ ഞെട്ടിയത്.

കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഫലം. ഇതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവന്ന് ഉത്തേജകവിരുദ്ധ ഏജന്‍സിക്ക് മനസ്സിലായി. അന്വേഷണവും നടന്നു. ഒടുവില്‍ കൂപ്പര്‍, സ്വന്തം മൂത്രത്തിനു പകരം കാമുകിയുടെ മൂത്രമാണ് പരിശോധനയ്ക്കയച്ചതെന്ന് വ്യക്തമായി. എന്നാല്‍, കാമുകി ഗര്‍ഭിണിയാണെന്ന കാര്യം കൂപ്പര്‍ അറിഞ്ഞില്ലെന്നുമാത്രം.

ഇതോടെ, കബളിപ്പിക്കാന്‍ ശ്രമിച്ചതിന് കൂപ്പറിനെ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കി. ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ എ.സ്. മൊണാക്കോയുടെ ബാസ്‌കറ്റ്ബോള്‍ ടീമിലെ അംഗമായിരുന്ന കൂപ്പര്‍ ബി.സി.എം. ഗ്രെവ്‌ലൈന്‍സ്, ആതന്‍സ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2020 ജൂണ്‍ വരെ താരത്തിന് കളത്തിലിറങ്ങാനാവില്ല.

മൂത്രം മാറ്റി കബളിപ്പിച്ച സംഭവം ഇന്ത്യന്‍ കായിക ചരിത്രത്തിലും ഉണ്ടായിട്ടുണ്ട്. മുന്‍ ഷോട്ട്പുട്ട് താരം ബഹാദൂര്‍ സിങ്ങിന്റെ മൂത്രപരിശോധനയിലായിരുന്നു ഗര്‍ഭം കണ്ടെത്തിയത്. അന്ന് ഭാര്യയുടെ മൂത്രമായിരുന്നു പരിശോധനയ്ക്കെത്തിയവര്‍ക്ക് ബഹാദൂര്‍ ഷാ കൈമാറിയതെന്നാണ് കഥ. ന്യൂഡല്‍ഹിയിലെ സായി ലാബിലെ പരിശോധനയില്‍ ബഹാദൂര്‍ മൂന്നുമാസം ഗര്‍ഭിണിയാണെന്നായിരുന്നു ഫലം.

pathram:
Leave a Comment