പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കള്‍ക്ക് ലജ്ജയില്ലേ, നിങ്ങള്‍ 30,000 കോടിരൂപ അപഹരിച്ച് നിങ്ങളുടെ സുഹൃത്ത് അനിലിന് നല്‍കി; റാഫേല്‍ വൈകിയതിന്റെ യഥാര്‍ത്ഥ കാരണക്കാരന്‍ താങ്കളാണെന്ന് രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കാന്‍ വൈകിയതിന്റെ കാരണക്കാരന്‍ പ്രധാനമന്ത്രി മോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാലിനെച്ചൊല്ലി ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശത്തോടാണ് രാഹുല്‍ പ്രതികരിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കള്‍ക്ക് ലജ്ജയില്ലേ, നിങ്ങള്‍ 30,000 കോടിരൂപ അപഹരിച്ച് നിങ്ങളുടെ സുഹൃത്ത് അനിലിന് നല്‍കി. നിങ്ങള്‍ മാത്രമാണ് റാഫേല്‍ ജെറ്റ് വിമാനങ്ങളുടെ വരവ് വൈകിയതിന്റെ യഥാര്‍ത്ഥ കാരണക്കാരന്‍. രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ വ്യോമസേനയുടെ ധീരനായ വിങ് കമാന്‍ഡര്‍ അഭിനന്ദനെ പോലെയുള്ളവര്‍ ജീവന്‍പോലും അപകടത്തിലാക്കിയാണ് കാലഹരണപ്പെട്ട യുദ്ധ വിമാനങ്ങള്‍ പറപ്പിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ ആരോപിക്കുന്നു.

റഫാല്‍ യുദ്ധവിമാനങ്ങളുടെ അപര്യാപ്തത ഇപ്പോഴാണ് തിരിച്ചറിയുന്നതെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ കഥ ഇതാകുമായിരുന്നില്ല. സ്വാര്‍ഥ താത്പര്യത്തോടെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് രാഹുല്‍ രംഗത്തെത്തിയത്.

അതിനിടെ, പ്രധാനമന്ത്രിയുടെ നാടകത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കേണ്ടിവന്നതെന്ന വിമര്‍ശവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്തെത്തി.

pathram:
Leave a Comment