ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് മാറ്റിവച്ചു

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് മാറ്റിവെച്ചു. വാദത്തിന് കുറച്ചുകൂടി സമയം വേണമെന്ന സിബിഐ ആവശ്യത്തെ തുടര്‍ന്നാണ് കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് മാറ്റിയത്. ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ കേസില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വാദം കേള്‍ക്കുന്നത് നീട്ടുകയാണ് ആവശ്യമെങ്കില്‍ കേസ് മാറ്റിവെക്കാന്‍ സിബിഐക്ക് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. അതേസമയം ഹോളി അവധിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെട്ടു.

വസ്തുതകള്‍ വിശദമായി പരിശോധിക്കാതെയാണെ് ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരിരങ്ക അയ്യരും ആര്‍ ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജികളില്‍ സിബിഐക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജികളില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

pathram:
Leave a Comment