മോദി 30,000 കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി: രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്നതിനു പിന്നാലെ നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപെടലില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്ന തങ്ങളുടെ ആരോപണം തെളിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു.
വ്യോമസേനയുടെ 30,000 കോടിരൂപ മോദി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി. ഇടപാടിലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ കുറിച്ച് ഒരുവര്‍ഷമായി കോണ്‍ഗ്രസ് ആരോപണമുന്നയിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കള്ളം പറഞ്ഞു. അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുക്കാന്‍ മോദി നേരിട്ട് ഇടപെട്ടിരുന്നെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദെ വെളിപ്പെടുത്തിയിരുന്നെന്നും രാഹുല്‍ പറഞ്ഞു
പ്രധാനമന്ത്രി ഒരേസമയം കള്ളനും കാവല്‍ക്കാരനും കളിക്കുന്നുവെന്നും അനില്‍ അംബാനിയുടെ കമ്പനിക്ക് കരാര്‍ നല്‍കാനാണ് മോദി ഇടപെട്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോര്‍പറേറ്റ് യുദ്ധത്തില്‍ അനില്‍ അംബാനിയുടെ പ്രതിനിധിയാണ് മോദിയെന്നും രാഹുല്‍ ആരോപിച്ചു.

pathram:
Leave a Comment