പെര്‍ത്ത് ടെസ്റ്റ്: ചായയ്ക്ക് പിരിഞ്ഞപ്പോള്‍ കോഹ് ലി അതു ചെയ്തു.. പക്ഷേ ഏറ്റില്ല

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ 287 റണ്‍സ് എന്ന വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ലോകേഷ് രാഹുലിനെയും ചേതേശ്വര്‍ പൂജാരയെയും നഷ്ടമായി. ഇതോടെ ഇന്ത്യയെ കരകയറ്റാനുള്ള ചുമതല നായകന്‍ വിരാട് കോലിയുടെ ചുമലിലായി.
രണ്ടാം വിക്കറ്റ് വീണതിന് പിന്നാലെ ഇരു ടീമുകളും ചായയ്ക്ക് പിരിഞ്ഞു. എല്ലാവരും ഡ്രസിംഗ് റൂമിലേക്ക് പോയപ്പോള്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിലായിരുന്നു കോലി. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുപത് മിനുറ്റ് നേരമായിരുന്നു കോലിയുടെ പരിശീലനം. എന്നാല്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയ കോലിക്ക് അധികം തിളങ്ങാനായില്ല.
ഇരുപതാം ഓവറില്‍ ലിയോണിന്റെ ആദ്യ പന്തില്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കി കോലി മടങ്ങി. നാല്‍പത് പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 17 റണ്‍സാണ് കോലിയുടെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോലി ആദ്യ ഇന്നിംഗ്‌സില്‍ 257 പന്തില്‍ 123 റണ്‍സെടുത്തിരുന്നു. കോലിയുടെ 25-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. പക്ഷേ രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യന്‍ നായകന് നിരാശയായി.

pathram:
Leave a Comment