രാമക്ഷേത്രം നിര്‍മ്മിക്കും, ആര്‍ക്കും തടയാനാകില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വേഗത്തില്‍ തീരുമനമെടുക്കണമെന്നു കേന്ദ്ര നിയമ സഹമന്ത്രി പി.പി. ചൗധരിയും വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരുവരുടെയും പ്രസ്താവന. ക്ഷേത്ര നിര്‍മാണത്തിനു തന്റെ ഭാഗത്തുനിന്നു വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഉമാ ഭാരതി വ്യക്തമാക്കി. ക്ഷേത്രം നിര്‍മിക്കുകയെന്നത് തന്റെ സ്വപ്നമാണ്. രാംജന്മഭൂമി ആന്ദോളന്‍ പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തയാളാണു താന്‍ ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രം നിര്‍മിക്കേണ്ടതാണെന്നു പറഞ്ഞ ചൗധരി, കേസ് സുപ്രീം കോടതിയിലാണെന്നും അതില്‍ ഉടന്‍തന്നെ തീരുമാനം വേണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അഭിപ്രായം ഇപ്പോള്‍ പറയാനാകില്ല. പക്ഷേ, തന്റെ അഭിപ്രായത്തില്‍ ജൂഡീഷ്യല്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ ഒരു നിയമം നിര്‍മിക്കണമെന്നും ചൗധരി വ്യക്തമാക്കി.അയോധ്യ രാമക്ഷേത്രനിര്‍മാണത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ 1992 മോഡല്‍ പ്രക്ഷോഭം ആവര്‍ത്തിക്കുമെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. കേസ് നീണ്ടുപോകുന്നതില്‍ സുപ്രിംകോടതിയെ പരോക്ഷമായി വിമര്‍ശിച്ച ആര്‍എസ്എസ് രംഗത്തെത്തിയിരുന്നു. കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന സൂചനയും നല്‍കിയതിനു പിന്നാലെയാണ് ഉമാഭാരതി അടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന.
അതേസമയം, ക്ഷേത്ര നിര്‍മാണത്തിനു ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറ് എന്ന തീയതി തിരഞ്ഞെടുക്കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഹിന്ദുക്കളെല്ലാം അന്നത്തെ ദിവസം അയോധ്യയിലെത്തണമെന്നുമായിരുന്നു അവരുടെ ആവശ്യം

pathram:
Leave a Comment