രാമക്ഷേത്ര നിര്‍മാണം ; പ്രക്ഷോഭം നടത്തുമെന്ന് ആര്‍എസ്എസ്

മുംബൈ: രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് ആര്‍.എസ്.എസ്. ആവശ്യമെങ്കില്‍ 1992 ലേതുപോലെയുള്ള പ്രക്ഷോഭം നടത്തും, അയോധ്യ കേസ് സുപ്രീം കോടതി മുന്‍ഗണനാ വിഷയമായി പരിഗണിക്കണം. ഹിന്ദുക്കളുടെ വികാരം മനസിലാക്കി കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സംഘടന നിലപാടറിയിച്ചിരിക്കുന്നത്. ഇനിയും അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആര്‍.എസ്.എസ് സര്‍ കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം ഓര്‍ഡിനന്‍സ് കൊണ്ടുവരണം. അതല്ലെങ്കില്‍ 1992 വീണ്ടും ആവര്‍ത്തിക്കുമെന്നാണ് ആര്‍.എസ്.എസ് വ്യക്തമാക്കുന്നത്. 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നാണ് ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് ആര്‍.എസ്.എസ് കരുതിയിരുന്നത്. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരിയിലേക്ക് നീട്ടിവെക്കുകയാണ് സുപ്രീംകോടതി ചെയ്തത്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ 1992ലേതുപോലെയുള്ള പ്രക്ഷോഭത്തിലേക്ക് പോകുമെന്നും അതിന് ആര്‍.എസ്.എസ് നേതൃത്വം നല്‍കുമെന്നുമാണ് മുന്നറിയിപ്പ്.

pathram:
Leave a Comment