റാഫേല്‍ അഴിമതി: മോദി കുടുങ്ങുമോ എന്ന് ഭയം

ന്യൂഡല്‍ഹി: അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ അഴിമതി കേസില്‍ കുടുങ്ങുമോ എന്ന ഭയമാണ് അലോക് വര്‍മയെ മാറ്റാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് രാഹുല്‍ ആരോപിച്ചു.

മോദിയുടെ മാനസികാവസ്ഥ മനസ്സിലാക്കണം. റഫാല്‍ അദ്ദേഹത്തെ തീര്‍ത്ത് കളഞ്ഞേക്കുമെന്നും രാഹുല്‍ പരിഹസിച്ചു. ഭരണഘടന പ്രകാരം സി.ബി.ഐ ഡയറക്ടറുടെ നിയമനവും നിലവിലുള്ള ആളെ മാറ്റുന്നതും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന സമിതിയുടെ തീരുമാനപ്രകാരം ആയിരിക്കണം. പക്ഷെ അര്‍ധരാത്രി രണ്ടുമണിക്ക് അലോക് വര്‍മയെ പുറത്താക്കി. ഇത് ഭരണഘടനയെയും ചീഫ് ജസ്റ്റിസിനെയും ഭാരതത്തിലെ ജനങ്ങളെയും അപമാനിക്കലാണ്.

റഫാല്‍ ഇടപാടിലെ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം അലോക് വര്‍മ തുടങ്ങാനിരുന്നതാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതാണ് ഇത്ര വേഗത്തില്‍ അദ്ദേഹത്തെ മാറ്റാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. പ്രധാനമന്ത്രി പരിഭ്രാന്തിയിലായിരുന്നു. താന്‍ പിടിക്കപ്പെടുമോ എന്ന് അദ്ദേഹം ഭയന്നു.

കാവല്‍ക്കാരന്റെ മുഖമായിരുന്നെങ്കിലും പ്രധാനമന്ത്രി അഴിമതിയില്‍ പങ്ക് ചേര്‍ന്നു. അന്വേഷണം ആരംഭിച്ചാല്‍ താന്‍ പിടിക്കപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാം. അങ്ങനെ സംഭവിച്ചാല്‍ തന്റെ പ്രധാനമന്ത്രി പദത്തിന്റെ അവസാനമാണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിക്കപ്പെടും. രാജ്യം അദ്ദേഹത്തെ വെറുതെ വിടില്ല. പ്രതിപക്ഷവും കോണ്‍ഗ്രസും അദ്ദേഹത്തെ വെറുതെ വിടില്ലെന്നും രാഹുല്‍ പറഞ്ഞു.

pathram:
Leave a Comment