ട്രെയിന്‍ വരുന്നത് കണ്ട് കുഞ്ഞിനെ വലിച്ചെറിഞ്ഞെങ്കിലും രക്ഷപെട്ടില്ല; വീട്ടമ്മയും കൊച്ചുമകളും ട്രെയിന്‍തട്ടി മരിച്ചു; അപകടം ആടിനെ മേയ്ക്കാന്‍ പോയതിനിടെ

അങ്കമാലി: ആടു മേയ്ക്കുന്നതിനിടെ വീട്ടമ്മയും കൊച്ചുമകളും ട്രെയിന്‍ തട്ടി മരിച്ചു. കൊരട്ടി പൊങ്ങം പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി ജോസും (54) കൊച്ചുമകള്‍ ജുവാന മേരിയുമാണ് (ഒന്നര) മരിച്ചത്. ലിസിയുടെ മകള്‍ മഞ്ജുവിന്റെ മകളാണ് ജുവാന. ലിസി സംഭവസ്ഥലത്തും ജുവാന ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് പൊങ്ങം റെയില്‍വേ മേല്‍പാലത്തിന് സമീപമാണ് സംഭവം. ആടുകളെ മേയ്ക്കാനായാണ് ലിസി കുഞ്ഞുമായി ഇവിടെയെത്തിയത്. റെയില്‍വേ ട്രാക്കിലേക്ക് ഓടിയ ആടുകള്‍ക്ക് പിന്നാലെ പോയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

കുട്ടിയുമായി ട്രാക്കിലേക്ക് കയറിയ ശേഷമാണ് ലിസി ട്രെയിന്‍ വരുന്നത് കണ്ടത്. കുഞ്ഞിനെ രക്ഷിക്കാനായി ട്രാക്കിന് പുറത്തേക്ക് എറിഞ്ഞെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ജുവാനയെ ട്രെയിന്‍ യാത്രക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസാണ് ലിസിയെ ഇടിച്ചത്.

pathram:
Leave a Comment