കമ്പാകക്കാനം കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം; അന്വേഷണം ഊര്‍ജിതമാക്കി

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം. കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ ഫോണ്‍ വിവരങ്ങളിലൂടെയും വിവിധ ശാസ്ത്രീയ പരിശോധനകളിലൂടെയുമാണ് നിലവില്‍ പിടിയിലായ പ്രതികളെ കണ്ടെത്തിയത്. മന്ത്രവാദവും പണമിടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷ് അടിമാലി സ്വദേശിയായ ലിബീഷ് എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇവര്‍ക്ക് പുറമേ കൃഷ്ണനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്ന ചിലരും കസ്റ്റഡിയിലുണ്ട്.

കൊല നടന്ന വീട്ടില്‍ നിന്ന് 20 വിരലടയാളങ്ങളാണ് പോലീസിനു ലഭിച്ചത്. ഇതില്‍ ആറെണ്ണം പ്രതികളുടേതായിരുന്നു. സംശയമുള്ള 150 പേരുടെ വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചു. നെടുങ്കണ്ടം, തിരുവനന്തപുരം സ്വദേശികളെ ചോദ്യം ചെയ്തതില്‍നിന്നു വിലപ്പെട്ട വിവരം പോലീസിനു ലഭിച്ചു. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകള്‍ സംഭവത്തില്‍ പ്രതികളായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്.

pathram desk 1:
Leave a Comment