വീണ്ടും ആനമണ്ടത്തരവുമായി ബിബ്ലവ് കുമാര്‍; ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കി!!!

അഗര്‍ത്തല: വിവാദ പ്രസ്താവനകളിലൂടെ ദേശീയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിബ്ലവ് കുമാര്‍ ദേബ് വീണ്ടും പുതിയ മണ്ടത്തരവുമായി രംഗത്ത്. ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കിയെന്നാണ് ബിപ്ലവ്കുമാറിന്റെ പുതിയ കണ്ടുപിടിത്തം.

ഇന്ത്യന്‍ സാഹിത്യത്തിന് പുതിയ മേഖലകള്‍ തുറന്നുകാട്ടിയ ബംഗാളി സാഹിത്യകാരന്‍ രവീന്ദ്രനാഥ ടാഗോര്‍ അന്നത്തെ ബ്രിട്ടീഷ് ഭരണത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നൊബേല്‍ പുരസ്‌കാരം നിരസിച്ചത്. ഉദയ്പൂരില്‍ നടന്ന രവീന്ദ്ര ജയന്തി ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

അതേസമയം ടാഗോറിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത് 1913 ലാണ്. അതദ്ദേഹം നിരസിച്ചതായി ചരിത്രത്തില്‍ എവിടെയും പറയുന്നില്ല.

എന്നാല്‍ 1919 ഏപ്രില്‍ 13 ന് നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ബ്രിട്ടിഷുകാര്‍ അദ്ദേഹത്തിന് നല്‍കിയിരുന്ന സര്‍ സ്ഥാനം രാജി വച്ചിരുന്നു. ഇതാണ് ത്രിപുര മുഖ്യമന്ത്രി ഇപ്പോള്‍ ബ്രിട്ടിഷിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായാണ് പുരസ്‌കാരം തിരസ്‌കരിച്ചതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

സിവില്‍ സര്‍വീസില്‍ സിവില്‍ എന്‍ജിനീയര്‍മാരെയാണു വേണ്ടതെന്നും മഹാഭാരതകാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് വാര്‍ത്താവിനിമയവും ഉണ്ടായിരുന്നെന്നും അടുത്തയിടെ ബിപ്ലവ് അഭിപ്രായപ്പെട്ടിരുന്നു. ഡയാന ഹെയ്ഡനു ലോക സുന്ദരിപ്പട്ടം നല്‍കിയതിനെ വിമര്‍ശിച്ച ബിപ്ലബ് പിന്നീടു ക്ഷമചോദിക്കുകയും ചെയ്തു. നേതാക്കള്‍ മാധ്യമങ്ങള്‍ക്കു മസാല വിളമ്പരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നെങ്കിലും ബിപ്ലവ് മസാലവിപ്ലവം തുടരുകയാണ്.

സര്‍ക്കാര്‍ ജോലിക്കുവേണ്ടി രാഷ്ട്രീയ നേതാക്കളുടെ പുറകെ നടന്നു വിലപ്പെട്ട സമയം കളയാതെ ആ സമയം കൊണ്ടു പശുവിനെ വാങ്ങി പാല്‍ വിറ്റാല്‍ പത്തു വര്‍ഷം കൊണ്ടു 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ വന്നേനെ. മുറുക്കാന്‍കട നടത്തിയാല്‍പോലും അഞ്ചു ലക്ഷം രൂപയുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു

ഇതിനിടെ, തുടര്‍ച്ചയായി വിവാദപ്രസ്താവനകള്‍ നടത്തിയ ത്രിപുര മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്കു വിളിപ്പിക്കുകയും ചെയ്തിരുന്നു.

pathram desk 1:
Leave a Comment