വോട്ടര്‍മാരെ പണം നല്‍കി സ്വാധാനിക്കുന്നു; അമിത് ഷായെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്

ബംഗളൂരൂ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്. അമിത് ഷാ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് അദ്ദേഹത്തിന്റെ നയമെന്നത് വ്യക്തമാണെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് റാവു പറഞ്ഞു. വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ടു മൈസൂരുവില്‍ പ്രവര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി.

മൈസൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജുവിന്റെ കുടുംബത്തിന് കര്‍ണാടകയിലെത്തിയ അമിത് ഷാ അഞ്ചു ലക്ഷം രൂപകൈമാറിയിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയത്. 2016 ലാണ് ബിജെപി പ്രവര്‍ത്തകനായ രാജു കൊല്ലപ്പെട്ടത്. എന്നാല്‍ രാജുവിന്റെ കുടുംബത്തിന് അമിത്ഷാ പണം നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ഇതിനു മുന്‍പു പലതവണ അമിത് ഷാ മൈസൂരുവിലെത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും രാജുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ഉന്നയിച്ചു. അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ പത്രത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്. പത്രത്തിന്റെ മുന്‍ പേജില്‍ നല്‍കിയ പരസ്യം വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

pathram desk 1:
Leave a Comment