ബി.ജെ.പിയുമായി യാതൊരുവിധ സഖ്യത്തിനുമില്ല… വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാന്‍ മത്സരിക്കും; വെല്ലുവിളിയുമായി ശിവസേന

മുംബൈ: ബി.ജെ.പിയുമായി യാതൊരുവിധ സഖ്യത്തിലും താല്പര്യമില്ലെന്നും വരുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഘടകകക്ഷിയായ ശിവസേന. മുംബൈയില്‍ നടന്ന ദേശീയ നിര്‍വ്വാഹക യോഗത്തിലാണ് ശിവസേന നേതൃത്വം ഈ തീരുമാനം അറിയിച്ചത്.

ശിവസേന ദേശീയ നേതാവ് ഉദ്ധവ് താക്കറെയാണ് ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്തുന്ന തീരുമാനവുമായി രംഗത്തെത്തിയത്. നിലവില്‍ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുമായി നിരന്തരം ഇടച്ചില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

അതു കൊണ്ടുതന്നെ ബി.ജെ.പിയുമായി തുടര്‍ന്നും സഖ്യത്തിലേര്‍പ്പെടാന്‍ താല്പര്യമില്ലെന്നും ദേശീയ യോഗത്തില്‍ തീരുമാനമായി.

കഴിഞ്ഞ ദിവസം ആം.ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. അസാധാരണ നടപടിയെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്ന നടപടിയെ വിശേഷിപ്പിച്ചത്.

സാമാജികര്‍ക്ക് സംഭവത്തെപ്പറ്റി വിശദീകരിക്കാനുള്ള അവസരം പോലും കൊടുക്കാതെയാണു തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുത്തതെന്നും സാമ്‌ന വിമര്‍ശിച്ചിരുന്നു. ‘ധൃതി പിടിച്ചെടുത്ത ഈ തീരുമാനം തെറ്റായിപ്പോയെന്നും കെജ്രിവാളിനു പകരം ബി.ജെ.പി മുഖ്യമന്ത്രിയാണു അധികാരത്തിലെങ്കില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു ഇങ്ങനെയൊരു കീഴ്വഴക്കമുണ്ടാക്കാന്‍ ധൈര്യപ്പെടുമോയെന്നും സാമ്ന ചൂണ്ടിക്കാട്ടി. ബി.ജെ.പി ഏജന്റിനെപ്പോലെയാണു ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ലേഖനത്തിലൂടെ പറഞ്ഞത്.

pathram desk 1:
Leave a Comment