തെരുവുനായ ആക്രമണം: ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് – ഹൈക്കോടതി

കൊച്ചി: തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. അതേസമയം, തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന പോലീസ് മേധാവിവഴി പുറപ്പെടുവിക്കാനും നിര്‍ദേശിച്ചു. നായകളെ അനധികൃതമായി കൊല്ലുന്നുണ്ടെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചതിനെത്തുടര്‍ന്നാണിത്. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

തെരുവുനായകള്‍ കടിക്കുന്നത് ഏറിയ സാഹചര്യത്തിലാണ് വിഷയം ഹൈക്കോടതി പ്രത്യേകമായി പരിഗണിച്ചത്. തെരുവുനായകളുടെ ആക്രമണം തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിശദറിപ്പോര്‍ട്ട് നല്‍കാമെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം. ചെറിയാന്‍ അറിയിച്ചു.

തെരുവുനായകള്‍ പെരുകുന്നത് നിയന്ത്രിക്കുന്നതിനായി എ.ബി.സി. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനും വാക്‌സിനേഷന്‍ നടത്താനും മുന്‍ ഉത്തരവുകളിലൂടെ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ചായിരിക്കണം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എ.ബി.സി. പദ്ധതിക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്ന് നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. രാത്രികാലസേവനം ലഭിക്കുന്ന ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കണമെന്ന് ജൂലായ് എട്ടിന് പുറപ്പെടുവിച്ച ഉത്തരവിലൂടെയും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടിലുണ്ടാകണമെന്ന് നിര്‍ദേശിച്ചു.

ലഹരി സംഘം വാഴുന്ന കേരളം; രാസലഹരി ഉപയോഗിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കല്‍ സംഘത്തിന്റെ ഭീക്ഷണിക്ക് വഴങ്ങി പ്രമുഖനടന്‍

pathram:
Leave a Comment