അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാര്‍ക്ക് നടുറോഡില്‍ യുവാവിന്റെ മര്‍ദനം; അഞ്ച് തവണ മുഖത്തടിച്ചു

തേഞ്ഞിപ്പലം(മലപ്പുറം): അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ നടുറോഡില്‍ യുവാവ് മര്‍ദിച്ചു. തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ പേരില്‍ യുവതികളുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തില്‍ കഴിഞ്ഞ 16-നാണ് സംഭവം. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിന്റെ പേരിലാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എം.പി മന്‍സിലില്‍ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. കോഹിനൂര്‍ ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെതിരേയാണ് പ്രതികരിച്ചതെന്ന് യുവതികള്‍ പറഞ്ഞു. ഹോണടിച്ച് മുന്നോട്ടുപോയ സ്‌കൂട്ടര്‍ പാണമ്പ്രയിലെ ഇറക്കത്തില്‍ യുവാവ് കാറു കുറുകെയിട്ടു തടഞ്ഞു. കാറില്‍നിന്നിറങ്ങിയ ഇബ്രാഹിം ഷബീര്‍ പ്രകോപനംകൂടാതെ മുന്നിലിരുന്ന തന്നെയും സഹോദരി ഹംനയെയും മര്‍ദിച്ചുവെന്ന് അസ്ന പറഞ്ഞു. യുവാവ് യുവതിയുടെ മുഖത്തടിക്കുന്നതും ആളുകള്‍ പ്രതികരിച്ചതോടെ കാറുമായി കടന്നുകളയുന്നതും വീഡിയോയിലുണ്ട്. അഞ്ചുതവണ തന്റെ മുഖത്തടിച്ചതായും അസ്ന പറഞ്ഞു.

പരിക്കേറ്റ യുവതികള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നട്ടെല്ലിലെ അസുഖത്തിന് ചികിത്സ തുടരുന്ന ആളാണ് അസ്ന. ശനിയാഴ്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.

pathram:
Leave a Comment