പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് വീണ്ടും ആരാഞ്ഞ് ഹൈക്കോടതി. എന്തെല്ലാം കാരണങ്ങളാലാണ് ഇതെന്നു വ്യക്തമാക്കണമെന്നു ജിഎസ്ടി കൗൺസിലിനോട് കോടതി നിർദേശിച്ചു. പത്തു ദിവസത്തിനകം ഇക്കാര്യത്തിൽ വിശദീകരണ പത്രിക കോടതി മുമ്പാകെ സമർപ്പിക്കണമെന്നാണ് നിർദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ജിഎസ്ടി കൗൺസിലിനോടു ചോദ്യം ഉന്നയിച്ചത്. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തന്നെ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജിഎസ്ടി കൗൺസിൽ ഇക്കാര്യം നേരത്തെ പരിഗണിച്ചത്. കഴിഞ്ഞ ജൂൺ 22ന് ഇന്ധന വില ജിഎസ്ടിയിൽ കൊണ്ടുവരണമെന്നു നിവേദനം പരിഗണിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന നോട്ടിസിനെ തുടർന്നായിരുന്നു കേന്ദ്ര മന്ത്രാലയം കൗൺസിൽ ചേർന്നത്. എന്നാൽ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

pathram desk 2:
Leave a Comment