ഒരു മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍; അയല്‍വാസി അറസ്റ്റിൽ

വളാഞ്ചേരി: ആതവനാട് ചോറ്റൂരിലെ ചെങ്കല്‍ക്വാറിയില്‍ പഴക്കംചെന്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഞ്ഞിപ്പുര ചോറ്റൂര്‍ വരിക്കോടന്‍ അന്‍വറിനെ (38)യാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച്‌ 10ന് കാണാതായ കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തി(21)ന്റേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. സുബീറയുടെ അയൽവാസിയാണ് അൻവർ. വെട്ടിച്ചിറയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഫര്‍ഹത്ത് മാര്‍ച്ച് പത്തിന് രാവിലെ വീട്ടില്‍നിന്ന് ജോലിക്ക് പോയശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.

ഫര്‍ഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചു. യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണാഭരണവും കൈക്കലാക്കി. നാട്ടുകാരായ ചിലരാണ് ക്വാറിയില്‍ മണ്ണ് ഇളകിയനിലയില്‍ കണ്ട് സംശയം തോന്നി പോലീസില്‍ വിവരമറിയിച്ചത്.

മൃതദേഹം പൂര്‍ണമായും പുറത്തെടുക്കാനായിട്ടില്ല. മൃതദേഹം അഴുകിയനിലയിലായതിനാല്‍ ബുധനാഴ്ച ഫോറന്‍സിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തിയശേഷമേ പോസ്റ്റ്മോര്‍ട്ടമുള്‍പ്പെടെ നടക്കുകയുള്ളൂ. പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പു നടത്തിയശേഷം കോടതിയില്‍ ഹാജരാക്കും.

pathram:
Leave a Comment