കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസിലെ പ്രതിയ്ക്ക് ശമ്പളം കൂട്ടി; 80000 രൂപയായിരുന്ന ശമ്പളം ഇപ്പോള്‍ രണ്ട് ലക്ഷത്തിന് മുകളില്‍

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടി അഴിമതിക്കേസിലെ പ്രതിയും കോര്‍പറേഷന്‍ മുന്‍ എംഡിയുമായ കെ.എ.രതീഷിന് ഇരട്ടിനേട്ടം. അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ ഒഴിവാക്കിയതിനു പിന്നാലെ ശമ്പളവും കൂട്ടി. ശമ്പളം 80,000 രൂപയില്‍നിന്ന് 1,70,000 ആക്കി. മറ്റു ആനുകൂല്യങ്ങളും കൂടി ചേര്‍ത്താല്‍ രണ്ടു ലക്ഷത്തിലേറെ രൂപ ശമ്പളയിനത്തില്‍ വരും.

നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ് രതീഷ്. തോട്ടണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയായിരുന്നു. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്‍പറേഷനു വന്‍ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കശുവണ്ടി വികസന കോര്‍പറേഷന്‍ 2015ലെ ഓണക്കാലത്തു നടത്തിയ തോട്ടണ്ടി ഇടപാടില്‍ വന്‍ നഷ്ടമുണ്ടായെന്ന കേസ് വിജിലന്‍സ് എഴുതിത്തള്ളിയിടത്താണ് സിബിഐ വന്‍ക്രമക്കേട് കണ്ടെത്തിയത്.

ഇറക്കുമതി വ്യവസ്ഥകള്‍ അട്ടിമറിച്ചു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്‍പറേഷനു വന്‍ നഷ്ടം നേരിട്ടതായി സിബിഐ കണ്ടെത്തി. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ തോട്ടണ്ടി വാങ്ങിയതില്‍ അഴിമതി നടന്നതായി ആരോപിച്ച് മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് അന്വേഷിക്കാന്‍ 2015ല്‍ സിബിഐയെ ചുമതലപ്പെടുത്തിയത്.

pathram:
Leave a Comment