കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു, പൈലറ്റ് മരിച്ചു, രക്ഷാപ്രവര്‍ത്തനം നടക്കുന്നു

കോഴിക്കോട് : കരിപ്പൂരില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. ലാന്‍ഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളര്‍ന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

177 യാത്രക്കാര്‍ ഉള്‍പ്പെടെ 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റണ്‍വേയില്‍ നിന്നും താഴേക്ക് വീണതെന്നാണു ലഭ്യമായ വിവരം. പൈലറ്റ് മരിച്ചതായാണു ഇപ്പോള്‍ കിട്ടുന്ന വിവരം. ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു

രക്ഷാപ്രവര്‍ത്തനം തുടരുന്നു. വാഹനമുള്ള സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിര്‍ദേശം. 1344 ദുബായ്‌കോഴിക്കോട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍നിന്ന് പുക ഉയരുന്നുണ്ട്. പരുക്കേറ്റ യാത്രക്കാരെ കൊണ്ടോട്ടി ആശുപത്രികളിലേക്കു മാറ്റി.

ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു ആദ്യ നിഗമനം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജില്ലയിലെ 32 108 ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളത്തിലേക്ക് വിന്യസിച്ചു.

pathram:
Leave a Comment