വെള്ളം തുറന്നുവിടാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയപ്പോള്‍ കണ്ടത് അസ്ഥികൂടം

3 വര്‍ഷം മുന്‍പ് കാണാതായ മാറ്റാമ്പുറം മടത്തിപ്പറമ്പില്‍ ജെയ്സന്റെ (45) അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ കണ്ടെത്തി. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. പള്ളിനട റോഡിലെ കെട്ടിടത്തിന്റെ ടെറസിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തുറന്നുവിടുന്നതിനു ഇന്നലെ ഉച്ചയോടെ കയറിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ടാം നിലയിലേക്കു കയറാന്‍ ഉപയോഗിച്ച കോണി മുകളിലേക്കു വലിച്ചുവച്ച നിലയിലായിരുന്നു.

അസ്ഥികൂടത്തിനു സമീപം കുപ്പിയും ഒഴിഞ്ഞ ഡപ്പിയും കണ്ടെത്തി. ഈ കെട്ടിടത്തിന്റെ നിര്‍മാണം നടത്തിയതു ജെയ്സനാണ്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നു പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 2017 മാര്‍ച്ചില്‍ ജെയ്സനെ കാണാതായി. ബന്ധുക്കള്‍ വിയ്യുര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ ബൈക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. പൊലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

follow us: pathram online latest news

pathram:
Leave a Comment