സൂരജിന്റെ അമ്മയും സഹോദരിയും ക്രൈംബ്രാഞ്ച് ഓഫിസില്‍

കൊല്ലം : അഞ്ചലില്‍ പാമ്പുകടിയേറ്റു കൊല്ലപ്പെട്ട ഉത്രയുടെ മരണം സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചു വരുത്തി. അല്‍പസമയം മുന്‍പ് ഇരുവരും ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കും. അറസ്റ്റുണ്ടാകുമെന്നു സൂചന.

അതേസമയം, ഒന്നാം പ്രതി സൂരജിനെ അന്വേഷണ സംഘം നാലു ദിവസം കൂടി കസ്റ്റഡിയില്‍ വാങ്ങി.
ഗൂഢാലോചന തെളിയിക്കാന്‍ സൂരജിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ജില്ലാ ്രൈകംബ്രാഞ്ചിന്റെ വാദം അംഗീകരിച്ച പുനലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ നാലു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് നേരത്തെ അറസ്റ്റിലായ അച്ഛന്‍ സുരേന്ദ്രനും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. അമ്മയേയും സഹോദരിയെയും വിളിച്ചു വരുത്തി നാലുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഉത്രയുടെ കൊലപാകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും കുടുംബത്തിന് പങ്കുണ്ടോയെന്ന് കണ്ടെത്തനാണിത്.

സൂരജിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയില്‍ വൈരുധ്യം ഉള്ളതിനാല്‍ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയ 96 പവന്‍ സ്വര്‍ണാഭരങ്ങളില്‍ 75 പവനെപ്പറ്റി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു. ബാക്കിയുള്ളവ സ്വകാര്യ ആവശ്യത്തിനായി വിറ്റെന്നാണ് സൂരജിന്റെ മൊഴി. സൂരജിനെയും രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയില്‍ കിട്ടുന്നതിന് വനം വകുപ്പ് ഉടന്‍ കോടതിയെ സമീപിക്കും. ഇരുവര്‍ക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു.

follow us – pathram online

pathram:
Leave a Comment