കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ബാങ്ക് ജീവനക്കാര്‍

കൊച്ചി ; ബാങ്ക് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍. ഒരു ചാനല്‍ചര്‍ച്ചയില്‍ ‘ബാങ്ക് ജീവനക്കാര്‍ വായ്പ കൊടുക്കാന്‍ മടിക്കുന്നത് വായ്പയുടെ ഒരു ശതമാനം കൈക്കൂലി ആയി ബാങ്ക് ഉദ്യോഗസ്ഥര്‍ വാങ്ങിക്കുന്ന ചടങ്ങ് നിലനില്‍ക്കുന്നതുകൊണ്ടാണ്’ എന്നു കണ്ണന്താനം പറഞ്ഞത് നികൃഷ്ടമായ ആരോപണമാണെന്നും അതുവഴി അദ്ദേഹം രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരെയും അപമാനിച്ചിരിക്കുകയാണെന്നും എഐബിഒസി സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡന്‍ പറഞ്ഞു.

കോടിക്കണക്കിന് രൂപ വായ്പ കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളില പാകപ്പിഴകള്‍ പോലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കാതെ വായ്പ വിതരണം ചെയ്യുന്ന ബാങ്ക് ജീവനക്കാര്‍, ആ വായ്പ കിട്ടാക്കടം ആകുമ്പോള്‍ നിരന്തരം വേട്ടയാടപ്പെടുന്നു എന്ന സത്യം മറച്ചു വയ്ക്കാനാണ് മന്ത്രി ആരോപണം ഉന്നയിച്ചത്. കോടിക്കണക്കിനു രൂപ ഈടോ ജാമ്യമോ ഇല്ലാതെ വായ്പയായി വിതരണം ചെയ്യാന്‍ സര്‍ക്കാന്‍ നിര്‍ദേശിക്കുമ്പോള്‍, ബാങ്ക് ജീവനക്കാന്‍ ഭയന്ന് പുറകോട്ടു പോകുന്നത്, ഭാവിയില്‍ അവരെ പിന്തുടര്‍ന്ന് പീഡിപ്പിക്കുന്ന വകുപ്പുതല–വിജിലന്‍സ് അന്വേഷണങ്ങളും വിചാരണകളും മൂലമാണ്.

ഒരു വശത്തു പത്ര സമ്മേളനം നടത്തിയും പരസ്യം നല്‍കിയും ജനങ്ങള്‍ക്കു കോടികള്‍ വായ്പ വാഗ്ദാനം ചെയ്യുന്ന സര്‍ക്കാരും ബാങ്കുകളും മറുവശത്ത് അയവില്ലാത്ത കര്‍ശന നിര്‍ദ്ദേശങ്ങളും വ്യക്തമല്ലാതെ വകുപ്പുകളും ചേര്‍ത്ത് സര്‍ക്കുലറുകള്‍ ഇറക്കി ബാങ്ക് മാനേജരുടേയും ഉദ്യോഗസ്ഥന്റെയും തലയില്‍ ഈ ഉത്തരവാദിത്വം ഇറക്കി വയ്ക്കുകയാണെന്നത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അറിയാത്തതല്ല. എവിടെയും ബലിയാടുകള്‍ താഴെക്കിടയിലെ ഉദ്യോഗസ്ഥരാകണം എന്ന നിര്‍ബന്ധം രാഷ്ട്രീയ ദുഷ്ടലാക്കാണ്.

വായ്പ കൊടുത്ത ബാങ്ക് ഓഫിസര്‍ക്കു ജാഗ്രത കുറഞ്ഞതു കൊണ്ടാണ് വായ്പകള്‍ കിട്ടാക്കടമാകുന്നതു എന്ന വിചിത്രമായ കുറ്റം ചുമത്തി എത്ര ബാങ്ക് ജീവനക്കാര്‍ വേട്ടയാടപ്പെട്ടു എന്നും, എത്ര കുടുംബങ്ങള്‍ ശിഥിലമായി എന്നും പരിശോധിക്കുന്നത് നന്നാകും.

സാമ്പത്തിക നയങ്ങളിലെ പോരായ്മകളും വായ്പ വിതരണത്തില്‍ സംഭവിക്കുന്ന പാകപ്പിഴകളും കര്‍ശനമായ വിമര്‍ശനത്തിന് വഴിവയ്ക്കുമ്പോള്‍, യഥാര്‍ഥ വസ്തുതകളില്‍ നിന്നു ജനശ്രദ്ധ തിരിച്ച് ബാങ്ക് ജീവനക്കാരുടെ മേല്‍! പഴിചാരുന്ന വിലകുറ!ഞ്ഞ രാഷ്ട്രീയ തന്ത്രമാണിതെന്നും എഐബിഒസി ആരോപിച്ചു.

രാജ്യം കൊടിയ സാമ്പത്തിക പ്രതിസന്ധി േനരിടുമ്പോള്‍, കോവിഡ് ഭീതിക്കിടയിലും ബാങ്കുകള്‍ തുറന്ന് ജനങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്ന ബാങ്ക് ജീവനക്കാരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും ആത്മാര്‍ഥമായി പണിയെടുക്കുന്ന ജീവനക്കാരെ കള്ളന്മാരായി ചിത്രീകരിച്ച് നികൃഷ്ടമായ രാഷ്ട്രീയ വാക്‌പോരുകളിലേക്കു വലിച്ചിഴയ്ക്കരുതെന്നും എഐബിഒസി പത്രക്കുറിപ്പില്‍ പറഞ്ഞു

pathram:
Leave a Comment