കൊറോണ: ചൈനയില്‍ ആശുപത്രിയിലുണ്ടായിരുന്ന അവസാന രോഗിയും വീട്ടിലേക്കു മടങ്ങി , ഒഴിഞ്ഞ കിടക്കകളിലൊന്നില്‍ കിടക്കുന്ന ഡോ. ജിയാങ് വെന്യാങ് ചിത്രം പുറത്ത് വിട്ട് അധികൃതര്‍

ബെയ്ജിങ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യൂബെ പ്രവിശ്യ സാധാരണ രീതിയിലേക്കു മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് 19 രോഗബാധയുണ്ടായ ശേഷം ആദ്യമായി പുതുതായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ സംഖ്യയായി ചുരുങ്ങി. ദിവസക്കണക്കില്‍ നോക്കുകയാണെങ്കില്‍ കഴിഞ്ഞ ദിവസം എട്ടുപേര്‍ക്കു മാത്രമാണ് വൈറസ് ബാധിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായും പ്രാദേശിക ഭരണ നേതൃത്വം വ്യക്തമാക്കി.

യാത്രാ നിയന്ത്രണങ്ങള്‍ ഉടന്‍ ലഘൂകരിക്കും. ഹ്യൂബെയിലെ രണ്ട് നഗരങ്ങളിലെയും കൗണ്ടികളിലെയും ചില വ്യവസായ സ്ഥാപനങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വ്യവസായ കേന്ദ്രങ്ങളെയും നിര്‍മാണ യൂണിറ്റുകളെയും അടിസ്ഥാനമാക്കിയാണ് ഹ്യൂബെയുടെ സമ്പദ്!വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് ഇത് തകര്‍ന്നിരുന്നു. ലോകത്താകെ വൈറസ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോഴും വുഹാനില്‍ കഴിഞ്ഞ ഏഴു ദിവസമായി കൊറോണ രോഗികളുടെ എണ്ണം ചുരുങ്ങിവരികയായിരുന്നു. 11 ദശലക്ഷം പേര്‍ ജീവിക്കുന്ന വുഹാനില്‍ യാത്രാ നിയന്ത്രണങ്ങളുള്‍പ്പെടെ ഏര്‍പെടുത്തിയതിന്റെ ഫലമാണ് ഇതെന്നാണ് അധികൃതരുടെ അവകാശ വാദം.

വുഹാനില്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പണി കഴിപ്പിച്ച താല്‍ക്കാലിക ആശുപത്രിയിലുണ്ടായിരുന്ന അവസാന രോഗിയും വീട്ടിലേക്കു മടങ്ങി. രോഗികളെല്ലാം മടങ്ങിയതോടെ താല്‍ക്കാലിക ആശുപത്രികളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. അവസാന രോഗിയും മടങ്ങിയപ്പോള്‍ ഇവരെ ചികിത്സിച്ചിരുന്ന ഡോ. ജിയാങ് വെന്യാങ് ഒഴിഞ്ഞ കിടക്കകളിലൊന്നില്‍ കിടക്കുന്ന ചിത്രം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെയ്!ലി പുറത്തുവിട്ടു. രാജ്യാന്തര തലത്തില്‍ തന്നെ ഈ ചിത്രം അതിജീവനത്തിന്റെ പ്രതീകമായി വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടു.ഹ്യൂബെ പ്രവിശ്യയ്ക്കു പുറത്ത് പുതുതായി ഏഴ് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ആറു പേര്‍ വിദേശത്തുനിന്നും ചൈനയില്‍ എത്തിയവരാണ്. ഗ്യാങ്‌ഡോങ് പ്രവിശ്യയില്‍ മൂന്ന്, ഗാങ്‌സൂവില്‍ രണ്ട്, ഹെനാനില്‍ ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധ. ബുധനാഴ്ചത്തെ കണക്കു പ്രകാരം ചൈനയിലാകെ 15 കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം 24 കേസുകള്‍ എന്ന നിലയില്‍ നിന്നാണ് വൈറസ് ബാധ 15 ലേക്കു ചുരുങ്ങിയത്.

ചൈനയില്‍ ഇതുവരെയായി 80,769 പേര്‍ക്കാണു കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്ച 62,793 പേര്‍ രോഗം മാറി ആശുപത്രിയില്‍നിന്നു വീടുകളിലേക്കു മടങ്ങി. രോഗം ബാധിച്ചവരുടെ 80 ശതമാനത്തോളം വരും ഇത്. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ചൈനയില്‍ മരിച്ചത് 3,169 പേരാണ്. വുഹാനില്‍ ഏഴു പേരുള്‍പ്പെടെ ഹ്യൂബെ പ്രവിശ്യയില്‍ പുതിയതായി പത്തു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീണ്ടും വൈറസ് പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സാഹചര്യങ്ങള്‍ ഇപ്പോഴും സങ്കീര്‍ണമാണെന്ന് പീപ്പിള്‍ !ഡെയ്!ലി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ജാഗ്രത തുടരും.

pathram:
Leave a Comment