പോലീസ് അനേഷണം ഇഴയുന്നു; ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ആറുമാസം

കാഞ്ഞിരപ്പള്ളി : ജെസ്‌നയുടെ തിരോധാനത്തിന് ഇന്ന് ആറു മാസമെത്തുന്‌പോള്‍ പോലീസില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രതീക്ഷ കൈവിട്ടുതുടങ്ങി. കൃത്യമായ ഒരു സൂചനയും 180 ദിവസം നീണ്ട അന്വേഷത്തിലുണ്ടായിട്ടില്ല. കേരളത്തിലും പുറത്തും ഊര്‍ജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ ഒരുമാസമായി മന്ദഗതിയിലാണ്.

ജെസ്‌നയുമായി അടുപ്പമുണ്ടായിരുന്ന സഹപാഠിയില്‍നിന്നു നിരവധി തവണ പോലീസ് വിശദീകരണം തേടിയെങ്കിലും തിരോധാനത്തിനു കാരണമായ സൂചനകല്‍ ഒന്നും തന്നെ ലഭിച്ചില്ല. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് പറയുമ്പോഴും വ്യക്തമായ ഒരു തുമ്പ് പോലും ഇതുവരെ കണ്ടെത്താന്‍ കഴിയാതെ ഇരിക്കുന്ന ഈ സാഹചര്യത്തില്‍ പോലീസ് അനേഷണം നിഷ്‌ക്രിയമായിക്കൊണ്ടിയിരിക്കുകയാണ്.

മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ ജെസ്‌നയെന്നു തോന്നിക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ ശാസ്ത്രീയ വിശകലനവും പ്രയോജനപ്പെട്ടില്ല. 200 ഓളം പേരില്‍നിന്നു നേരിട്ടും അല്ലാതെയും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും പുറത്തും തെരച്ചില്‍ നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിലെ വനങ്ങളിലും നദീതീരങ്ങളിലും എസ്‌റ്റേറ്റുകളിലും വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ തെരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച മൂന്നാം തവണയും ബംഗളൂരുവില്‍ അന്വേഷണത്തിനു പോയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

വെള്ളപ്പൊക്കക്കെടുതിയില്‍ നിലച്ചുപോയ അന്വേഷണം പുനരാരംഭിക്കുന്നതിനു പോലീസിനും താത്പര്യമില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. അന്വേഷണം നേര്‍ദിശയില്‍ മുന്നോട്ടുപോകുന്നതായാണു പോലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. അടുത്തമാസം കേസ് വീണ്ടും കോടതി വിളിക്കുമ്പോള്‍ അന്വേഷണം നല്ലരീതിയില്‍ നടക്കുന്നില്ല എന്ന് വിലയിരുത്തി സിബിഐയെ അനേഷണം ഏല്‍പ്പിക്കണം എന്നാണ് ആക്ഷന്‍ കൗണ്‍സിലിന് ആവശ്യപ്പെടാനുള്ളത്.

pathram:
Leave a Comment