ജീവനോടെ കുഴിച്ചുമൂടി, ശവപ്പെട്ടിയിൽ കഴിഞ്ഞത് 50 മണിക്കൂർ

സമൂഹ മാധ്യമങ്ങളിൽ കൂടുതൽ പേരെ കാഴ്ചക്കാരായി ലഭിക്കാൻ പലരും വിവിധ വഴികളാണ് പരീക്ഷിക്കുന്നത്. എന്നാൽ, യുട്യൂബർ ‘മിസ്റ്റർബീസ്റ്റ്’ തിരഞ്ഞെടുത്തത് ഇത്തരി ബുദ്ധിമുട്ടുള്ള പരീക്ഷണം തന്നെയായിരുന്നു. മണ്ണിനടിയിൽ കുഴിച്ചിട്ട ശവപ്പെട്ടിയിൽ അദ്ദേഹം കഴിച്ചുകൂട്ടിയത് 50 മണിക്കൂറാണ്. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ഹിറ്റാണ്. കുറഞ്ഞ സമയത്തിനുളളിൽ തന്നെ യുട്യൂബിൽ മാത്രം 5.6 കോടിലധികം തവണ കണ്ടുകഴിഞ്ഞു.

മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ യുട്യൂബറാണ് ഇത്തിരി വേറിട്ട വഴി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ വിഡിയോകളിൽ പലതും പ്രകോപനപരവും അപകടകരവുമാണ്. എന്നാൽ, ഓരോ വിഡിയോയ്ക്കും കുറഞ്ഞത് മൂന്നു കോടി വ്യൂസ് എങ്കിലും‌ ലഭിക്കുന്നുണ്ട്. അവയിൽ ചിലതിന്റെ വ്യൂസ് പത്ത് കോടി വരെ എത്തിയിട്ടുണ്ട്.

മിസ്റ്റർ ബീസ്റ്റിന്റെ പുതിയ വിഡിയോ ഇത്തിരി സാഹസം നിറഞ്ഞതായിരുന്നു. 50 മണിക്കൂറോളം ശവപ്പെട്ടിയിൽ കഴിയുന്നതാണ് വിഡിയോ. യുട്യൂബിൽ 5.7 കോടി ആരാധകരുളള ബീസ്റ്റ് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കുഴിച്ചുമൂടുന്നതും വിഡിയോ പകർത്തിയതും. ഗ്ലാസിൽ നിർമിച്ച ശവപ്പെട്ടിയിലാണ് 22 കാരനായ ബീസ്റ്റിനെ അടക്കം ചെയ്തത്.

രണ്ട് ദിവസത്തിലധികമാണ് ശവപ്പെട്ടിയിൽ ചെലവഴിച്ചത്. ശവപ്പെട്ടിക്കുള്ളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. 50 മണിക്കൂർ സാഹസത്തിന്റെ 12 മിനിറ്റ് ശ്രമം മാത്രമാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ശവപ്പെട്ടിയിൽ കിടക്കുമ്പോഴും തന്റെ സുഹൃത്തുക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. രണ്ടു ദിവസത്തോളം താൻ മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുകാരണം ശക്തമായ പുറംവേദനയുണ്ടായിരുന്നു. പെട്ടിയിലെ ഒറ്റപ്പെട്ട ജീവിതം ഭീകരമായിരുന്നു. ഒരു ദിവസത്തിനുശേഷം വേദനയും ക്ലോസ്ട്രോഫോബിയയും അനുഭവിക്കാൻ തുടങ്ങിയതിനാൽ ഈ അനുഭവം എളുപ്പമുള്ള ഒന്നായിരുന്നില്ലെന്നും ജിമ്മി പറഞ്ഞു.

pathram desk 1:
Leave a Comment