ടേക്ക് ഓഫിനിടെ റണ്‍വേയില്‍ വാഹനവും ആളും … 222 ക് മീ വേഗതയില്‍ വന്ന വിമാനത്തിന് സംഭവിച്ചത്?

ന്യൂഡല്‍ഹി : ടേക്ക് ഓഫിനിടെ റണ്‍വേയില്‍ വാഹനവും ആളും കണ്ടതിനെ തുടര്‍ന്നു നിശ്ചിത സമയത്തിനു മുന്‍പു വിമാനം ആകാശത്തിലേക്ക് പറത്തി പൈലറ്റ്. പുണെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പുണെയില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ321 വിമാനമാണ് അടിയന്തര ടേക്ക് ഓഫ് നടത്തിയത്. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നു വന്‍ ദുരന്തം ഒഴിവായി.

വിമാനത്തിന്റെ പുറംച്ചട്ടയ്ക്കു ചെറിയ കേടുപാടു സംഭവിച്ചെങ്കിലും സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ വഴിയില്‍ ഒരു ജീപ്പും ഒരാളും നില്‍ക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടു. കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ വിമാനം ഉടന്‍ ആകാശത്തിലേക്ക് പറത്തുകയായിരുന്നു. മണിക്കൂറില്‍ ഏകദേശം 222 കി.മീറ്റര്‍ വേഗതയിലാണ് വിമാനം നീങ്ങിക്കൊണ്ടിരുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇതിന്റെ ഭാഗമായി വിമാനത്തിന്റെ സര്‍വീസ് തല്‍ക്കാലം നിര്‍ത്തിവച്ചതായും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ പരിശോധിക്കും. പുണെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടാന്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയതായും ഡിജിസിഎ അറിയിച്ചു

pathram:
Leave a Comment