ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന് മഴ തടസമാകില്ല

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. തുടര്‍ച്ചയായി നാലു ദിവസമായി നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നിക്കുകയാണ്. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനപ്രകാരം 90 ശതമാനമായിരുന്നത് 40 ശതമാനായി കുറഞ്ഞിട്ടുണ്ട്.

മത്സരത്തിനിടെ കനത്ത മഴ പെയ്യുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനമെങ്കില്‍ ഇപ്പോഴത് നേരിയ മഴയായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പും വന്നു കഴിഞ്ഞു. മഴ മാറി നിന്നതോടെ ഇന്ത്യന്‍ ടീം ഇന്ന് രാവിലെ പരിശീലനത്തിനിറങ്ങി. തുടര്‍ച്ചയായി പെയ്ത മഴമൂലം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്ക് പരിശീലനം നടത്താനായിരുന്നില്ല. തിങ്കളാഴ്ച മുതല്‍ പെയ്ത കനത്ത മഴ ഔട്ട് ഫീല്‍ഡിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇരു ടീമുകളും ഉറ്റുനോക്കുന്നത്.

ഇതുവരെ സൂര്യപ്രകാശം എത്തിയിട്ടില്ലാത്തതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം കിട്ടാനുള്ള സാധ്യതയും മുന്നിലുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. കീവീസ് കളിച്ച മൂന്ന് കളികളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച രണ്ടെണ്ണത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ ആയിരുന്നു ന്യൂസിലന്‍ഡിന്റെ ജയമങ്കില്‍ ഇന്ത്യ കരുത്തരായ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെുമാണ് കീഴടക്കിയത്.

pathram:
Leave a Comment