കൈയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് യെദിയൂരപ്പ

ന്യൂഡല്‍ഹി: ബി എസ് യെദ്യൂരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തിയ ഡയറിയിലെ കൈയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി. യെദ്യൂരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറി പേജില്‍ ഉള്ളത് വ്യാജമെന്നും ബിജെപി ആരോപിക്കുന്നു.

കോഴയാരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബി.എസ് യെദ്യൂരപ്പ. ഹാജരാക്കിയ രേഖകളും ഒപ്പുമെല്ലാം വ്യാജമായി ഉണ്ടാക്കിയതാണെന്ന് നേരത്തേ തന്നെ തെളിഞ്ഞതാണ്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

ബിജെപിക്കെതിരെ 1800 കോടിയുടെ കോഴ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ കോടികള്‍ കൈമാറി. പണം നല്‍കിയത് മുഖ്യമന്ത്രി പദം കിട്ടാനെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജെയ്റ്റ്‌ലി, ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്.

ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1000 കോടി നല്‍കിയെന്നാണ് ഔദ്യോഗിക ഡയറിയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഗഡ്കരിക്കും ജെയ്റ്റ്‌ലിക്കും 150 കോടി വീതം നല്‍കി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് യെദ്യൂരപ്പ 10 കോടി നല്‍കി . രാജ്‌നാഥ് സിംഗിന് നല്‍കിയത് 100 കോടിയെന്നും ഡയറിയിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.

അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി നല്‍കി . ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയെന്നും യെദ്യൂരപ്പയുടെ ഡയറിയില്‍ വിശദമാക്കുന്നു. ഓരോ പേജിലും യെദ്യൂരപ്പയുടെ കയ്യൊപ്പോട് കൂടിയ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

pathram:
Leave a Comment