രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം

ഡല്‍ഹി: രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം. റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റെ ബഹളം. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയിലും ലോകസ്ഭയിലും ബിജെപിയുടെ പ്രതിഷേധം. ഇരുസഭകളും നിര്‍ത്തിവച്ചു. അതേസമയം, റഫാലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസും നില്‍ക്കുകയാണ്. അതേസമയം, റഫാല്‍ വിധിയോട് പ്രതികരിക്കാതെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍.
റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്നാണ് സുപ്രീം കോടതി വിധി. റഫാല്‍ ജെറ്റ് വിമാനത്തിന്റെ കാര്യക്ഷമതയില്‍ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.
അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, വിനീത ധന്‍ഡെ, പ്രശാന്ത് ഭൂഷണ്‍ , മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണ് റഫാല്‍ ഇടപാടില്‍ അന്വഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഫ്രഞ്ച് കമ്പനിയായ ഡാസോയില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലും ഓഫ്‌സൈറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
എന്നാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനായി വിമാനനിര്‍മാതാക്കളായ ദസോള്‍ട്ട് ഇന്ത്യന്‍ പങ്കാളികളെ തീരുമാനിച്ചതില്‍ ഒരു തെറ്റും കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. കരാറിന്റെ നടപടിക്രമങ്ങളിലും റഫാല്‍ യുദ്ധവിമാനങ്ങളുടെ വിലയിലും സര്‍ക്കാര്‍ തീരുമാനമെടുത്ത രീതിയിലും ക്രമക്കേടുകളില്ലെന്ന് കോടതി കണ്ടെത്തി. സര്‍ക്കാര്‍ എടുക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

pathram:
Leave a Comment